ഖരമാലിന്യ പരിപാലന പദ്ധതി ആരംഭിച്ചു
തിരുവനന്തപുരം : കാലങ്ങളായി വിവിധ ജില്ലകളിലെ നഗരങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടിയ 38 കേന്ദ്രങ്ങൾ വീണ്ടെടുക്കാൻ സർക്കാർ നടപടി തുടങ്ങി. ഇത്തരം കേന്ദ്രങ്ങളിലെ മാലിന്യം പൂർണമായും സംസ്‌കരിക്കും. സംസ്‌കരിക്കാനാകാത്തവ പരിപാലിക്കാൻ ലാൻഡ്ഫിൽ കേന്ദ്രങ്ങൾ നിർമിക്കും.
നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരാരം കാണാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരങ്ങളിലെ എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും നിന്ന് പൂർണമായ ഖരമാലിന്യ ശേഖരണവും, ഖരമാലിന്യ പരിപാലന കേന്ദ്രങ്ങളുടെ വികസനവും ഉറപ്പാക്കും. കൊവിഡ് കാലത്ത് വർദ്ധിച്ച ബയോമെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും വിപുലീകരിക്കും. സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷൻ പരിധിയിലുമായുള്ള 75 ലക്ഷത്തോളം പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
'പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖരമാലിന്യ പരിപാലനത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിന്സാങ്കേതിക പിന്തുണയും വിദഗ്ധരുടെ സേവനവും നൽകും.'
-എം.വി.ഗോവിന്ദൻ
തദ്ദേശമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |