തിരുവനന്തപുരം:നിയമോപാസകനായ പിതാവ് ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ സ്‌മരണയ്‌ക്ക് പന്ത്രണ്ട് ലക്ഷം രൂപയുടെ അമൂല്യ പേറ്റന്റ് നിയമ ഗ്രന്ഥം
കാര്യവട്ടം കേരളസർവകലാശാല കാമ്പസിലെ നിയമ വിഭാഗത്തിന് സമ്മാനിച്ച് അറ്റോർണിജനറൽ കെ.കെ വേണുഗോപാൽ.
പേറ്റന്റ് നിയമത്തിൽ ലോകത്തെ ഏറ്റവും ആധികാരികമായ 'ചിസം ഓൺ പേറ്റന്റ്സ്' (Chisum on Patents) എന്ന 54 വാല്യങ്ങളുള്ള അമൂല്യ ഗ്രന്ഥമാണ് വേണുഗോപാൽ സമ്മാനിച്ചത്.
പേറ്റന്റ് നിയമത്തിന്റെ അവസാനവാക്കായ 'ചിസം ഓൺ പേറ്റന്റ്സ് ' നിയമവിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സ്വപ്നമായിരുന്നെങ്കിലും പന്ത്രണ്ട് ലക്ഷം രൂപ നൽകി വാങ്ങാൻ സർവ്വകലാശാലയ്ക്ക് പാങ്ങില്ലായിരുന്നു. നിയമവിഭാഗം മേധാവി ഡോ. സിന്ധു തുളസീധരൻ മാർച്ച് 3ന് അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലിന് അയച്ച കത്താണ് വഴിത്തിരിവായത്. ഭരണഘടനാ വിദ്യാർത്ഥികൾ ഉരുവിട്ടു പഠിക്കുന്ന എ. കെ ഗോപാലൻ വെഴ്‌സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന മൗലികാവകാശ കേസിന്റെ വാദത്തിലൂടെ പ്രശസ്‌തനായ ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ സ്‌മരണയ്ക്കായി 'ചിസം ഓൺ പേറ്റന്റ്സ് 'വാങ്ങിത്തരണമെന്ന അപേക്ഷയായിരുന്നു കത്തിൽ. വേണുഗോപാലിന്റെ സമ്മതം മാർച്ച് 26ന് ഡോ. സിന്ധുവിന് ലഭിച്ചു.
ഇതോടെ വേണുഗോപാലിന് അയച്ച കത്തിന്റെയും മറുപടിയുടെയും പകർപ്പുകളും ബാരിസ്റ്റർ എം.കെ നമ്പ്യാരുടെ ഫോട്ടോയും സഹിതം കാര്യവട്ടം കാമ്പസിലെ നിയമ വിഭാഗം ലൈബ്രറിയിൽ പേറ്റന്റ് നിയമത്തിനായി ലോ കോർണർ ഒരുങ്ങും.
'ചിസം ഓൺ പേറ്റന്റ്സ്'
1978ൽ പ്രസിദ്ധീകരിച്ചു. നിയമവിദഗ്ദ്ധനായ ഡൊണാൾഡ് എസ്.ചിസമാണ് (Donald S.Chisum) രചയിതാവ്. നിയമങ്ങളും നിയമഭേദഗതികളും അപഗ്രഥനങ്ങളും ആഖ്യാനങ്ങളും വിധിന്യായങ്ങളും കൊണ്ട് സമ്പൂർണം. അമേരിക്കയിലെ 1170 കേസുകളും അമേരിക്കൻ സുപ്രീംകോടതിയുടെ 14 വിധികളും പ്രതിപാദിക്കുന്നു. 54 വാല്യങ്ങളുണ്ട്. 15,884 ഡോളറാണ് (12 ലക്ഷം രൂപ)വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |