തൃശൂർ: ലൈഫ് മിഷനിലെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്ന ആരോപണവുമായി മുൻ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര.ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ്, മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി.മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവിട്ടാണ് അനിൽ വാർത്താസമ്മേളനത്തിൽ ഈ ആരോപണം ഉന്നയിച്ചത്.
ഫ്‌ളാറ്റ് നിർമ്മാണത്തിൽ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ച മുഖ്യമന്ത്രി ഈ കേസിൽ പ്രതി സ്ഥാനത്താണ്..ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. 2019 ജൂലായ് 11ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ്മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, യു.എ.ഇ റെഡ്ക്രസന്റ് ജനറൽ സെക്രട്ടറി, യു.എ.ഇ കോൺസൽ ജനറൽ, റെഡ്ക്രസന്റിലെ രണ്ട് പ്രതിനിധികൾ, എം.എ.യൂസഫലി എന്നിവർ പങ്കെടുത്തതായാണ് രേഖകൾ. റെഡ് ക്രസന്റ് പ്രതിനിധികൾ ഭവന സമുച്ചയം നിർമ്മിച്ചുനൽകുമെന്നും, അതിനുള്ള ധാരണാപത്രം ലൈഫ് മിഷനും യു.എ.ഇ റെഡ് ക്രസന്റുമായും ഉണ്ടാക്കണമെന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.. വടക്കാഞ്ചേരിയിലെ 2.18 ഏക്കറിൽ റെഡ്ക്രസന്റ് നേരിട്ട് ഭവനസമുച്ചയം നിർമ്മിച്ച് സർക്കാരിന് കൈമാറുമെന്നുള്ളത് ഈ യോഗത്തിലെ തീരുമാനമാണ്.
വിദേശ സംഭാവനകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സർക്കാർ നേരിട്ടു നിർമാണം നടത്തുന്നതിൽ വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനമില്ല. എന്നാൽ, അതിലെ പണം കൈവശപ്പെടുത്തുന്നതും, ദുരുപയോഗം ചെയ്യുന്നതും ലംഘനമാണെന്ന് അനിൽ അക്കര പറഞ്ഞു.
സുപ്രീം കോടതിയിൽ
രേഖകൾ ഹാജരാക്കും
ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത് സംബന്ധിച്ച രേഖകൾ സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ ഹാജരാക്കുമെന്ന് അനിൽ അക്കര പറഞ്ഞു.
മറ്റ് അന്വേഷണ എജൻസികൾക്ക് ഇത് കൈമാറില്ല. അന്വേഷണ സംഘങ്ങൾക്ക് ശിവശങ്കറിനെ ചോദ്യം ചെയ്താൽ ഇത്തരം രേഖകൾ ലഭിക്കും. ഈ എജൻസികളെ വിശ്വാസമില്ല. വിജിലൻസ് കേസിൽ കക്ഷി ചേരുമെന്നും അനിൽ അക്കര പറഞ്ഞു.
ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലൈഫ് മിഷൻ ചെയർമാൻ കൂടിയായ അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. ലൈഫ് മിഷൻ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലൻസ് സി.ബി.ഐയെ ഏൽപ്പിക്കണം. വിദേശ സംഭാവന നിയന്ത്രണചട്ടം മുഖ്യമന്ത്രി ലംഘിച്ചിരിക്കുന്നു. എഫ്.സി.ആർ.എ നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |