തിരുവനന്തപുരം: നിയമസഭ പാസാക്കിയ, വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇന്നലെ രാവിലെ 11ന് കണ്ണൂരിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപാണ് ഒപ്പിട്ടത്.
സർക്കാരിന് വരുമാനം ലഭിക്കാനുള്ള ബില്ലായതിനാൽ ഒപ്പു വയ്ക്കുന്നതായി ഗവർണർ പറഞ്ഞു. വ്യാഴാഴ്ച പ്രത്യേക ദൂതൻ വഴിയാണ് ബിൽ രാജ്ഭവനിലെത്തിച്ചത്. സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാനാണ് വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിച്ചത്. ബില്ലിൽ ഗവർണർ ഒപ്പു വച്ചതോടെ, വിദേശമദ്യത്തിന് വില കൂടും. വില കുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾക്ക് വലിയ വില വ്യത്യാസമില്ല. 20 രൂപ വരെ വില കൂടാം. പ്രീമിയം ബ്രാൻഡുകൾക്ക് മദ്യവിലയ്ക്കനുസരിച്ച് വില ഉയരും. സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതടക്കം നിയമസഭ പാസാക്കിയ മറ്റ് ബില്ലുകൾ ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല.
ചാൻസലറെ മാറ്റുന്ന ബിൽ
നിയമാനുസൃതമാവണം: ഗവർണർ
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ല് കാണാതെ അഭിപ്രായം പറയാനാവില്ല. തനിക്കെതിരെയാണോ ബില്ല് എന്നതല്ല വിഷയം. ബില്ല് നിയമാനുസൃതമാണോ എന്നറിയണം. രാഷ്ട്രീയ താത്പര്യങ്ങൾക്കായി നിയമവിരുദ്ധമായി സർവകലാശാലകളെ ഉപയോഗിക്കുന്നവർക്ക് തന്റെ നിലപാടിൽ നിരാശ തോന്നുന്നതിൽ ഒന്നും ചെയ്യാനില്ല. വൈസ് ചാൻസലർമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി ഉത്തരവു പ്രകാരമായിരിക്കും.
ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണ്. താൻ ആരെയും ഒഴിവാക്കില്ല. ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് തന്നെ ഒഴിവാക്കിയതിൽ ദുഃഖമുണ്ട്. രാജ്ഭവനിൽ എന്തു പരിപാടിയുണ്ടെങ്കിലും താൻ എല്ലാവരെയും ക്ഷണിക്കും. വ്യക്തിപരമായ അജൻഡകളില്ലാത്തതിനാൽ തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |