തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയാത്തത് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിൽ ഇനിയും ഇളവ് നൽകുന്നത് സംബന്ധിച്ച് നാളെ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗം രോഗവ്യാപനവും നിയന്ത്രണ സംവിധാനങ്ങളും വിലയിരുത്തും. ഒരാഴ്ചയിലേറെയായി പത്ത ശതമാനത്തിൽ നിന്ന് പ്രതിദിന രോഗവ്യാപനം കുറയുന്നില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം. രാജ്യത്ത് പ്രതിദിന വ്യാപനം കൂടുതൽ കേരളത്തിലാണ്.
ജൂലായ് ഒന്നിന് മെഡിക്കൽ കോളേജുകളിൽ അദ്ധ്യയനം ആരംഭിക്കും. യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിനും നടപടികൾ തുടങ്ങി. സർവ്വകലാശാലാ പരീക്ഷകളും പ്ളസ് ടു പ്രാക്ടിക്കൽ പരീക്ഷകളും ഇന്നാരംഭിക്കും. പി.എസ്. സി. പരീക്ഷകളും നടത്താനൊരുങ്ങുകയാണ്. എസ്.എസ്.എൽ.സി. പരീക്ഷാഫലം വരുന്നതോടെ പ്ളസ് വൺ പ്രവേശന നടപടികളും ആരംഭിക്കണം.ഇൗ സാഹചര്യത്തിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകാത്തത് സർക്കാരിന് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണം നിലവിൽ തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിതിയനുസരിച്ചാണ്. 16ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണം. ഇതിൽ മാറ്റം വരുത്താനിടയുണ്ട്.
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാനുള്ള അനുമതി,തിയേറ്ററുകളും മാളുകളും തുറക്കാൻ അനുവദിക്കൽ, സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ കൂട്ടൽ, ബ്യൂട്ടിപാർലറുകൾ തുറക്കൽ, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം, ഗതാഗത നിയന്ത്രണങ്ങൾ പിൻവലിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങളും സമ്മർദ്ദങ്ങളും സർക്കാരിന് മുന്നിലുണ്ട്.
ഇന്ന് സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള പഞ്ചായത്തുകളിലൊഴികെ എല്ലായിടത്തും കടകളെല്ലാം തുറക്കും. നിർമ്മാണപ്രവർത്തനങ്ങൾ നടക്കും. സർക്കാർ,സ്വകാര്യസ്ഥാപനങ്ങളിൽ പകുതിയോളം ജീവനക്കാർക്ക് ഹാജരാകാം. ഒാട്ടോ,ടാക്സി സർവ്വീസുകളും ഉണ്ടാകും.നിയന്ത്രണങ്ങളോടെയുള്ള പ്രവർത്തനസ്വാതന്ത്ര്യമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |