തിരുവനന്തപുരം:നാടിന്റെ വികസനത്തിനായി ഉരുകിത്തീരുന്ന മെഴുകുതിരികളാണ് പ്രവാസികളെന്നും അവരുടെ ത്യാഗത്തിനും നിസ്വാർത്ഥതയ്‌ക്കും മുന്നിൽ ഒരുമിച്ച് നിൽക്കേണ്ടതിന് പകരം അവരെ ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷനിലപാട് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സമാപനചടങ്ങിൽ ഒാൺലൈനായി നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷത്തെ വിമർശിച്ചത്.
രാഷ്ട്രീയകാരണമാണ് ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ് പറയുന്നത്.സമ്മേളനത്തിന് മുമ്പുള്ള ദിവസങ്ങളിൽ എറണാകുളത്തെ ചെല്ലാനത്തെ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം യു.ഡി.എഫ്. നേതാവ് ഹൈബിഈഡനും അടുത്തദിവസം തിരുവനന്തപുരത്ത് സബ്ജക്ട് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷനേതാവും പങ്കെടുത്തിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് നിയമസഭ ചേരും. അടുത്തമാസം എംപിമാരുടെ യോഗം. ഇതിലൊക്കെ പ്രതിപക്ഷം പങ്കെടുക്കുന്നുണ്ട്.പ്രവാസികളുടെ പരിപാടിയിൽ മാത്രം ബഹിഷ്‌കരണം. ഇത് അപഹാസ്യമാണ് - മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസിസമൂഹത്തിന്റെ വക്താക്കൾ തന്നെ അതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി. ഇക്കാര്യം തുറന്ന് പറഞ്ഞ വ്യവസായപ്രമുഖൻ യൂസഫ് അലിയെ ആക്ഷേപിച്ചു. ഇത്തവണ പങ്കെടുക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരുന്നത്. ഏതായാലും
യു.ഡി.എഫിന് വിശാല മനസാണെന്നാണ് ഒരു നേതാവ് പറഞ്ഞുകേട്ടത്. ആ വിശാല മനസിന്റെ ഭാഗമായി ഒരു കൂട്ടർക്ക് പങ്കെടുക്കാൻ സാധിച്ചതിൽ നന്ദി. മറ്റൊരു നേതാവ് പറഞ്ഞു, അത്ര വിശാലമനസല്ലെന്ന് അതിനും നന്ദി പറയാം. വിശാലമനസല്ലെങ്കിലും പങ്കെടുക്കാൻ അനുവദിച്ചല്ലോ.മുഖ്യമന്ത്രി പരിഹസിച്ചു.പ്രവാസികളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സർക്കാരുണ്ട്. ആ സത്യത്തിന്റെ സൂര്യവെളിച്ചത്തിന് മുന്നിൽ നിങ്ങൾക്ക് മറക്കാവുന്നതേയുള്ളൂ ഒറ്റപ്പെട്ട ബഹിഷ്‌കരണത്തിന്റെ സ്വരം - മുഖ്യമന്ത്രി പറഞ്ഞു.
25 വർഷത്തിനുള്ളിൽ കേരളത്തെ വിദേശ വികസിത രാജ്യത്തിന്റെ നിലവാരത്തിലെത്തിക്കും.അതിനുള്ള നടപടികൾ തുടങ്ങി.നല്ല നിർദ്ദേശങ്ങൾ നൽകാൻ പ്രവാസികൾക്കാണ് കഴിയുക.കഴിഞ്ഞ രണ്ടുസഭകളിലും നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. സാമൂഹ്യമേഖലയിലുംസാമ്പത്തിക മേഖലയിലുംവിജ്ഞാനാധിഷ്ഠിത വികസനമാണ് ലക്ഷ്യമിടുന്നത്. വിദേശങ്ങളിൽ പ്രവാസി കലോത്സവ സാദ്ധ്യതകൾ, മലയാളി മിഷൻ വിപുലീകരണം,പ്രവാസികൾക്ക് ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പാക്കും. വിവിധരാജ്യങ്ങളിലെ നിയമജ്ഞരെ കൂടി ഉൾപ്പെടുത്തി പ്രവാസികളെ സഹായിക്കാനുളള നടപടികൾ ആലോചിക്കും.ലോകത്താദ്യമായി വിശ്വജനാധിപത്യസഭ രൂപീകൃതമായത് കേരളത്തിലാണ്. അത് പ്രകാശമായി എല്ലാമേഖലയിലും പ്രതിഫലിക്കും. ഇവിടെ ഉണ്ടായ തീരുമാനങ്ങളെ സർക്കാർ പ്രാവർത്തികമാക്കും.
പ്രവാസികളെ കുറിച്ച് സർക്കാരിന് കരുതലുണ്ട്. അവരുടെ പ്രശ്നങ്ങളിൽ കേന്ദ്രവുമായി ആലോചിച്ച് ചെയ്യാവുന്നതെല്ലാം നടപ്പാക്കും. പ്രവാസികളുമായി ഇനി കടലുകളുടെ അകലം ഉണ്ടാകില്ല. ഇവിടെ ഉയർന്ന എല്ലാ നിർദ്ദേശങ്ങളും ഗൗരവത്തോടെ പരിഗണിക്കും എന്ന് ഉറപ്പ് നൽകുന്നു.
പ്രവാസി ഡാറ്റ തയ്യാറാക്കാൻ ഇൗ സാമ്പത്തികവർഷം മൈഗ്രേഷൻ സർവ്വേ നടത്തും. മൈഗ്രേഷൻ പോർട്ടൽ ശക്തിപ്പെടുത്തുമെന്നും ലോകകേരളസഭയ്ക്ക് നിയമസാധുത നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |