തിരുവനന്തപുരം: ഗുണ്ടകളുമായും മാഫിയകളുമായും ലഹരി സംഘങ്ങളുമായും അവിശുദ്ധ ബന്ധം തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷിതരായി വിലസുന്നെന്ന് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാറിന്റെ തുറന്നുപറച്ചിൽ. ഇത്തരക്കാരെ ഒതുക്കാൻ ഡി.ജി.പി അനിൽകാന്തിന്റെ കർശന നിർദ്ദേശം. പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന ഉന്നത പൊലീസ് യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.
മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെ പൊലീസുകാരുടെ ചങ്ങാതിമാരാണ്. രഹസ്യാന്വേഷണ വിഭാഗം വിവരം നൽകുമ്പോൾ ജില്ലാ പൊലീസ് മേധാവികൾ നടപടിയെടുക്കണമെന്ന് വിനോദ്കുമാർ പറഞ്ഞു.
ഓപ്പറേഷൻ കാവൽ ശക്തമാക്കാനും സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കാനും ഡി.ജി.പി നിർദ്ദേശിച്ചു. മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണം. അറസ്റ്റ് തീയതിക്ക് ആറു വർഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാം. മയക്കുമരുന്ന് വിതരണക്കാരെയും ഗുണ്ടാലിസ്റ്റിൽപ്പെടുത്തണം.
ക്രിമിനലുകളുടെ 7 വർഷത്തെ കേസ് ചരിത്രം സ്റ്റേഷനുകളിലുണ്ടാവണം. ഗുണ്ടാ ലിസ്റ്റ് ഇടയ്ക്കിടെ പുതുക്കണം.
ഗുണ്ടാ നിയമം ചുമത്താനുള്ള അപേക്ഷകളിൽ കളക്ടർമാർ സമയബന്ധിതമായി തീരുമാനമെടുക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വർഗ്ഗീയ സംഘർഷം അടിച്ചമർത്തും
വർഗ്ഗീയ സംഘർഷവും ശ്രമങ്ങളും അടിച്ചമർത്താൻ ഡി.ജി.പി നിർദ്ദേശിച്ചു. വർഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
സമൂഹ മാദ്ധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നിരീക്ഷിച്ച് നടപടിയെടുക്കണം. വർഗ്ഗീയ പ്രസംഗം നടത്തിയാൽ അറസ്റ്റ് ചെയ്യണം
അന്വേഷണത്തിലും തെളിവുശേഖരണത്തിലും കുറ്റപത്രം നൽകുന്നതിലുമുള്ള പഴുതുകൾ ഇല്ലാതാക്കണം
മുഴുവൻ കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പാക്കണം
തെറ്റു തിരുത്തിച്ച് കേരളകൗമുദി
ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്ക് പൊലീസ് നൽകുന്ന അപേക്ഷയിൽ വിവരങ്ങൾ തെറ്റിച്ച് കുറ്റവാളികളെ രക്ഷിക്കുന്നത് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗുണ്ടാലിസ്റ്റുണ്ടാക്കാനും അപേക്ഷ കളക്ടർക്ക് നൽകാനും ഏതെങ്കിലും പൊലീസുകാരനെയാവും ചുമതലപ്പെടുത്തുക.ഇവർ കേസ് നമ്പരും വകുപ്പും തെറ്റിക്കും. ഉയർന്ന ഉദ്യോഗസ്ഥർ ഇടപെടാറില്ല. കേരളകൗമുദി വാർത്തയെ തുടർന്ന്, അപേക്ഷ തയ്യാറാക്കാൻ ഡിവൈ.എസ്.പിമാരെയും മേൽനോട്ടത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നോഡൽ ഓഫീസർമാരെയും നിയോഗിച്ചു. അപേക്ഷ ഒരു കാരണവശാലും തെറ്റിക്കരുതെന്ന് ഡി.ജി.പി ഇന്നലെയും ഓർമ്മിപ്പിച്ചു.
'' സംസ്ഥാന, ജില്ലാ തലത്തിൽ ഗുണ്ടാവേട്ടയ്ക്കുള്ള പ്രത്യേക സംഘങ്ങളുണ്ട്. പ്രവർത്തനങ്ങൾ എസ്.പിമാർ ഏകോപിപ്പിക്കണം.''
-അനിൽകാന്ത് പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |