ആരോപണങ്ങൾക്കെതിരെ പ്രതിരോധത്തിന് സി.പി.എം
മുഖ്യമന്ത്രിക്കെതിരെ ആക്രമണം കടുപ്പിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളുടെ പേരിൽ, മുഖ്യമന്ത്രിയുടെ ദൂതനായി എത്തിയ ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം ആരോപിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്നലെ പുറത്തുവിട്ട ശബ്ദ രേഖ രാഷ്ട്രീയകേരളം ഉറ്റുനോക്കിയത് പോലെ മുഖ്യമന്ത്രിക്കെതിരായ ബോംബായില്ലെങ്കിലും, വെടി പൊട്ടിച്ചു.
വിജിലൻസ് ഡയറക്ടർ എം.ആർ.അജിത്കുമാർ ആ വെടിയിൽ തെറിച്ചു. ഐ.ജി എച്ച്. വെങ്കിടേഷിന് താൽക്കാലിക ചുമതല നൽകി. ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. അജിത്കുമാറിന് പുതിയചുമതല നൽകിയിട്ടില്ല.
തന്റെ രഹസ്യ മൊഴി പിൻവലിപ്പിക്കാൻ മദ്ധ്യസ്ഥനായി എത്തിയ ഷാജ് കിരണിന്റെ വാട്ട്സ് ആപ്പിലൂടെ അജിത്കുമാർ പലതവണ വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ അജിത്കുമാർ ഷാജിനെ വിളിച്ചതായി കണ്ടെത്തി. ഇതു സംബന്ധിച്ച് ഇന്റലിജൻസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനെ ഇന്നലെ വൈകുന്നേരം ഡി.ജി.പി അനിൽകാന്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി. വിവരങ്ങൾ ചോദിച്ചറിഞ്ഞ അനിൽകാന്ത് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് വിജിലൻസ് ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനമുണ്ടായത്. അജിത്കുമാറിനൊപ്പം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ്സാഖറെയും വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയെങ്കിലും സാഖറെ അത് നിഷേധിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ അടുത്തിടെയാണ് വിജിലൻസ് മേധാവിയായി നിയമിച്ചത്.
അതേ സമയം, ശബ്ദരേഖയിൽ സ്വപ്നയെ ഷാജ് കിരൺ വഴി ഭീഷണിപ്പെടുത്താൻ മുഖ്യമന്ത്രി ഇടപെട്ടതായി സൂചനയില്ലാത്തത് സർക്കരിന് ആശ്വാസമായി. ശബ്ദരേഖ മുമ്പ് പലതവണ നടത്തിയ സംഭാഷണങ്ങൾ ചേർത്ത് എഡിറ്റ് ചെയ്തതാണെന്നും, ഒറിജിനൽ ഇന്ന് രാവിലെ താൻ പുറത്തു വിടുമെന്നുമുള്ള ഷാജ് കിരണിന്റെ വെളിപ്പെടുത്തലും ആകാംക്ഷ ജനിപ്പിക്കുന്നതായി. കെ.പി.യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്തിയുടെയും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് വിദേശത്തേക്ക് അയയ്ക്കുന്നതെന്നും, ഷാജ് കിരൺ ഈ ഇടപാടിൽഇടനിലക്കാരനാണെന്നുമുള്ള സ്വപ്നയുടെ പുതിയ ആരോപണം സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കി. ഇത്തരം ആരോപണങ്ങളെ ജനങ്ങളെ അണി നിരത്തിയും പ്രചാരണങ്ങളിലൂടെയും വിശദീകരണ യോഗങ്ങളിലൂടെയും നേരിടാനാണ് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. അതേസമയം, ഒരു ശബ്ദരേഖ കൊണ്ടൊന്നും കാര്യങ്ങൾ അവസാനിക്കില്ലെന്നും, ആരോപണനിഴലിലായ മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും പറയുന്ന കോൺഗ്രസ് നേതൃത്വം സർക്കാരിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്.
അതിനിടെ, അക്രമ സമരത്തിന്റെ പേരിൽ .പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കണ്ണൂരിൽ പൊലീസ് നോട്ടീസയച്ചതും വിവാദമായി. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ഇന്ന് പിണറായി വിജയന്റെ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചുള്ള സമരം നടത്തുമെന്ന് യൂത്ത് ലീഗ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |