പാലക്കാട്: അട്ടപ്പാടി മധു കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്. ജില്ലാ ജഡ്ജി ചെയർമാനായിട്ടുള്ള കമ്മിറ്റിയുടേതാണ് ഉത്തരവ്. കൂറുമാറാതിരിക്കാനാണ് സാക്ഷികൾക്ക് സംരക്ഷണം നൽകുന്നത്. ഇതുകൂടാതെ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകും. ഇതിനുമുമ്പ് കേരളത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിലാണ് സാക്ഷികൾക്ക് സംരക്ഷണം നൽകിയിട്ടുള്ളത്.
മധുവധക്കേസ് ജൂൺ 8ന് വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് ഇടയാക്കിയതെന്നും ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും ഈ സാഹചര്യത്തിൽ അഡീഷണൽ പ്രോസിക്യൂട്ടറെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും ആവശ്യം. ഇതിന് പിന്നാലെയാണ് സി.രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചത്. അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |