തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ് പ്രതി മണിച്ചനുൾപ്പെടെയുള്ള തടവുകാരുടെ മോചന ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞദിവസം മടക്കിയതോടെ സുപ്രീംകോടതിയുടെ മാനദണ്ഡമനുസരിച്ച് പട്ടിക ക്രമീകരിക്കാനൊരുങ്ങി സർക്കാർ. ഇതനുസരിച്ച് വിശദ മറുപടി നൽകാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പുമായി ചേർന്ന് ആഭ്യന്തര അഡിഷണൽ ചീഫ്സെക്രട്ടറി മറുപടി തയ്യാറാക്കുകയാണെന്നാണ് വിവരം.
ആഭ്യന്തര സെക്രട്ടറി ചീഫ്സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറുമ്പോൾ രാജ്ഭവനിലേക്കയക്കും.
അർഹരായ കൂടുതൽ പേരുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ശിക്ഷ കഴിഞ്ഞവർ കൂടുതലുണ്ടെങ്കിൽ ഇവരുടെ പേരും ഉൾപ്പെടുത്തിയുള്ള പട്ടികയാകും ഗവർണർക്ക് സമർപ്പിക്കുക. നിലവിൽ മണിച്ചനടക്കം 33 പേരുടെ പട്ടികയാണ് ശുപാർശയിലുള്ളത്.
ഹീന കുറ്റകൃത്യങ്ങൾ ചെയ്തവരില്ലെന്ന് ആഭ്യന്തരവകുപ്പ്
ജയിൽമോചിതരാക്കാൻ ശുപാർശ ചെയ്തവരിൽ രാജ്യദ്രോഹ കുറ്റമോ സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അതിക്രമം നടത്തിയവരോ ലഹരിക്കേസുമായി ബന്ധപ്പെട്ടവരോ ഉൾപ്പെട്ടിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. റിട്ട. ജഡ്ജി അദ്ധ്യക്ഷനായുള്ള ജയിൽ ഉപദേശകസമിതിയെ മറികടന്ന് ചീഫ്സെക്രട്ടറിതല സമിതി പരിശോധിച്ച് മോചിപ്പിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കൽ, 67 പേരിൽ നിന്ന് 33 ആക്കി ചുരുക്കിയ സാഹചര്യം എന്നിവയും ഗവർണറോട് സർക്കാരിന് വിശദീകരിക്കേണ്ടിവരും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായുള്ള സെക്രട്ടറിതല സമിതി പട്ടികയിലെ അനർഹരെ വീണ്ടും പരിശോധിച്ച് ഒഴിവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |