തിരുവനന്തപുരം: ബന്ധപ്പെട്ട വേദികളിലല്ലാതെ പാർട്ടിയുടെയോ മുന്നണിയുടെയോ മന്ത്രിയെ ഭരണകക്ഷി നേതാക്കൾതന്നെ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷ സംഘടനാ രീതികൾക്ക് യോജിച്ചതല്ലെന്നു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിലെ പാർട്ടി പ്രതിനിധിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആർക്കും വിട്ടുകൊടുക്കാൻ പാർട്ടി തയ്യാറല്ല. മുഖ്യമന്ത്രിയും മുന്നണി നേതാക്കളും ഇക്കാര്യത്തിൽ ഇടപെടണം.
പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരും മാനേജ്‌മെന്റും ജീവനക്കാരും ഒരേ മനസിൽ പ്രവർത്തിക്കുമ്പോഴാണ് നേട്ടങ്ങൾ കൊയ്യാനാവുന്നതെന്ന് കഴിഞ്ഞകാല എൽ.ഡി.എഫ് സർക്കാരുകൾ തെളിയിച്ചിട്ടുണ്ട്. വ്യക്തിതാല്പര്യങ്ങളല്ല, ഇടതു നയങ്ങളാണ് മന്ത്രിസഭയും മന്ത്രിയും നടപ്പാക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പിൽ കൈവരിച്ച നേട്ടങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കൂടുതൽ നേട്ടങ്ങൾ കൊയ്‌തെടുക്കാനാണ് പാർട്ടിയുടെ മന്ത്രി ശ്രമിക്കുന്നത്. ആ പരിശ്രമങ്ങളിൽ അദ്ദേഹത്തിന് പാർട്ടിയും എൽ.ഡി.എഫും എല്ലാ പിന്തുണയും നൽകുമെന്നും മാത്യു ടി. തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |