തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി.
വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സൂസൻ സോണറ്റാണ് ഇന്നലെ ഉച്ചയോടെ മൊഴി രേഖപ്പെടുത്തിയത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്ന് പോയപ്പോൾ യദു,തനിക്കും സഹോദരന്റെ ഭാര്യയ്ക്കും നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ആര്യ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എച്ച്.ഒ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ മൊഴി അടുത്തദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് പിന്നാക്കം പോകാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മേയറുടെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മേയറുടെ ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും കാറിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പാളയത്തുവച്ച് കാർ കുറുകെയിട്ട് മേയറും സംഘവും ബസ് തടഞ്ഞത് വിവാദമായിരുന്നു.
നവവധുവിനെ ആക്രമിച്ച കേസ്: പൊലീസ്
കോടതിയിൽ റിപ്പോർട്ട് നൽകി
രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും കുറ്റകൃത്യത്തിൽ പങ്കെന്ന് പൊലീസ്
സഹായിച്ച സിവിൽ പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്തേക്കും
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ ഉഷാകുമാരിയെയും ഇവരുടെ മകൾ കാർത്തികയെയും നേരത്തെ പ്രതി ചേർത്തിരുന്നു. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27ന് കോടതി പരിഗണിക്കാനിരിക്കെയാണ് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അത് കേസിനെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. രാഹുലിനെ രാജ്യം വിടാൻ സാഹായിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. യുവതി പരാതി നൽകാനെത്തിയപ്പോൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്ത് ലാൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റ്:
ഹർജികൾ മാറ്റി
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി ജൂൺ മൂന്നിലേക്ക് മാറ്റി. പുതുക്കിയ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണിത്. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമാണ് ഹർജിക്കാർ. മാനദണ്ഡങ്ങൾ ഇളവു ചെയ്യുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്തിരുന്നതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അനിശ്ചിതത്വം തുടരുകയാണെന്നും ഉടൻ തീരുമാനമുണ്ടാകണമെന്നും ഹർജിക്കാർ വാദിച്ചു. യൂണിയനുകൾ സമരം പിൻവലിച്ച സാഹചര്യത്തിൽ ഇങ്ങനെ വാശിപിടിക്കരുതെന്ന് ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. സർക്കാർ ഉത്തരവ് ഹാജരാക്കിയശേഷം വാദങ്ങൾ ഉന്നയിക്കാമെന്നും കോടതി അറിയിച്ചു.
മരുന്നു വാങ്ങാൻ 70കോടി അനുവദിച്ചു
തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ മരുന്നുവാങ്ങാനായി കേരളമെഡിക്കൽ സർവീസ് കോർപറേഷന് 70കോടിരൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു.ഇൗ വർഷം 356കോടിയാണ് ഇതിനായി വകയിരുത്തിയത്. അതിൽ നിന്നാണ് തുക നൽകിയത്. കഴിഞ്ഞ വർഷം മരുന്നുവാങ്ങാൻ 306കോടിരൂപ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |