പാലക്കാട്: രണ്ടാം പിണറായി സർക്കാരിൽ സ്പീക്കർ പദവിയിൽ ശോഭിച്ച എം.ബി. രാജേഷ് ഇനി മന്ത്രിസഭയിലേക്ക്. എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയമസഭാ മണ്ഡലത്തെയാണ് എം.ബി. രാജേഷ് പ്രതിനിധീകരിക്കുന്നത്.
പത്തുവർഷം പാർലമെന്റ് അംഗമായി തിളങ്ങിയ അനുഭവസമ്പത്തുമായിട്ടാണ് എം.ബി. രാജേഷ് നിയമസഭയെ നിയന്ത്രിക്കാനുള്ള ചുമതല ഏറ്റെടുത്തത്. മികച്ച പാർലമെന്റേറിയനായി പേരെടുത്ത രാജേഷിനെ പിണറായി സർക്കാരിൽ പ്രധാന വകുപ്പുകൾ ഏൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നറുക്ക് വീണത് സ്പീക്കർ സ്ഥാനത്തേക്കായിരുന്നു.
നിയമസഭയുടെ ഇരുപത്തിമൂന്നാമത്തെ സ്പീക്കറാണ് രാജേഷ്. ലോക്സഭയിലേക്കുള്ള ആദ്യ പോരാട്ടത്തിൽ കഷ്ടിച്ച് കടന്നുകൂടിയ രാജേഷ് 2014ൽ ഒരു ലക്ഷത്തോളം വോട്ടുകൾക്ക് എം.പി. വീരേന്ദ്രകുമാറിനെ തറപറ്റിച്ചു. എന്നാൽ 2019ൽ സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ വി.കെ. ശ്രീകണ്ഠനോട് പരാജയപ്പെട്ടു.
2009 മുതൽ വിദേശകാര്യം, ശാസ്ത്ര സാങ്കേതികം, പെട്രോളിയം, ഊർജ്ജകാര്യം, കൃഷി എന്നീ പാർലമെന്ററി സമിതികളിൽ പ്രവർത്തിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐയിലൂടെ സംഘടനാ രംഗത്തു വന്ന രാജേഷ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമാണ്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
ജനനം പഞ്ചാബിൽ
പാലക്കാട് ജില്ലയിലെ ഷൊർണൂർ ചളവറ കയിലിയാട് ഇന്ത്യൻ ആർമിയിൽ ഹവിൽദാറായിരുന്ന മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും കാറൽമണ്ണ മംഗലശേരി എം.കെ. രമണിയുടേയും മകനായ രാജേഷിന്റെ ജനനം പഞ്ചാബിലെ ജലന്തറിലായിരുന്നു.
കയിലിയാട് കെ.വി യു.പി സ്‌കൂൾ, ചളവറ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും നേടി.
നിയമവിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡി.വൈ.എഫ്.ഐയുടെ മുഖപത്രം 'യുവധാര"യുടെ മുഖ്യ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപേഴ്സൺ ഡോ. നിനിത കണിച്ചേരി (അസി. പ്രൊഫസർ, കാലടി സർവകലാശാല). മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർത്ഥികൾ).
തൃത്താല പിടിച്ചെടുത്ത പോരാട്ടവീര്യം
രണ്ടുതവണ എം.പിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. തൃത്താല മണ്ഡലത്തിൽ തുടർച്ചയായി രണ്ടുതവണ ജയിച്ച വി.ടി. ബൽറാമിനെ തോല്പിച്ചായിരുന്നു സഭയിലെത്തിയത്. പാലക്കാട് ജില്ലയിൽ എ.കെ. ബാലൻ, എൻ.എൻ. കൃഷ്ണദാസ്, പി.കെ. ശശി എന്നീ നേതാക്കളെ മത്സരരംഗത്തു നിന്നൊഴിവാക്കിയാണ് രണ്ടു വട്ടം കൈവിട്ട തൃത്താല പിടിക്കാൻ സി.പി.എം രാജേഷിനെ നിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |