തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന മെരിറ്റിൽ പ്രവേശനം നേടിയ ദരിദ്രകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസടയ്ക്കാനായി പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഹൈക്കോടതി വിധിയെത്തുടർന്ന് മുടങ്ങിയത്, എത്രയും പെട്ടെന്ന് നൽകാൻ സർക്കാർ വഴിതേടും.
സ്കോളർഷിപ്പ് കിട്ടാതെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണെന്ന്
'കേരളകൗമുദി' വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
സുപ്രീംകോടതിയിൽ 2020ൽ ഫയൽചെയ്ത വിടുതൽഹർജി (എസ്.എൽ.പി) വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും.
എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് 15ലക്ഷം ഫീസിനൊപ്പം 5 ലക്ഷം അധികം വാങ്ങി ഫണ്ട് സ്വരൂപിച്ച് ദരിദ്ര വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ ഇറക്കിയ വിജ്ഞാപനം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ ഹൈക്കോടതി, നിയമ നിർമ്മാണം നടത്താൻ നിർദ്ദേശിച്ചിരുന്നു.
സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരമാണ് സ്കോളർഷിപ്പെന്ന് കോടതിയെ അറിയിക്കുമെന്ന് ഫീസ് നിർണയസമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് ആർ. രാജേന്ദ്രബാബു പറഞ്ഞു.
#മാനേജ്മെന്റുകളുമായി ചർച്ച
സ്കോളർഷിപ്പിന് അർഹരായവരെ ഫീസടയ്ക്കാൻ നിർബന്ധിക്കരുതെന്ന് മാനേജ്മെന്റുകളോട് സർക്കാർ നിർദ്ദേശിക്കും. പരീക്ഷാസമയത്ത് സമ്മർദ്ദത്തിലാക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റുകളുമായി ഉടൻ ചർച്ച നടത്തുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
`സുപ്രീംകോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. ആവശ്യമെങ്കിൽ നിയമനിർമ്മാണം ആലോചിക്കും.'
-ആരോഗ്യമന്ത്രിയുടെ ഓഫീസ്
7.65ലക്ഷം
വരെയാണ് സ്വാശ്രയകോളേജുകളിലെ ഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |