തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.വി.പി.പി. മുസ്തഫയെ പാർട്ടി സംഘടനാ ചുമതലയിലേക്ക് മാറ്റി. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്തഫയെ കാസർകോട്ട് മത്സരിപ്പിക്കാൻ സി.പി.എം നീക്കമുള്ളതായി സൂചനയുണ്ട്. സംഘടനാ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റം.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ വി.പി.പി. മുസ്തഫ കാസർകോട്ട് സ്വീകാര്യതയുള്ള യുവ നേതാവും മികച്ച പ്രാസംഗികനുമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശ വകുപ്പിന്റെ ചുമതലയേറ്റപ്പോഴാണ് മുസ്തഫ പ്രൈവറ്റ് സെക്രട്ടറിയായത്. ഗോവിന്ദന് പകരം എം.ബി. രാജേഷ് മന്ത്രിയായപ്പോഴും മുസ്തഫ തുടരുകയായിരുന്നു.സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുസ്തഫയെ സംഘടനാ രംഗത്ത് നിയോഗിക്കണമെന്ന നിർദ്ദേശമുയർന്നത്. മുസ്തഫ ഇന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിയും. മന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിശ്ചയിച്ചിട്ടില്ല.
കാസർകോട് ലോക്‌സഭാ മണ്ഡലം സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ,2019ലെ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താനിലൂടെ യു.ഡി.എഫ് അട്ടിമറി വിജയം നേടി. പെരിയ ഇരട്ടക്കൊല, ശബരിമല വിവാദം, രാഹുൽഗാന്ധി തരംഗം എന്നീ ഘടകങ്ങൾ സംസ്ഥാനത്താകെ യു.ഡി.എഫ് തരംഗമുണ്ടാക്കിയപ്പോൾ കാസർകോടും കട പുഴകി. ഉരുക്കു കോട്ട തിരിച്ചു പിടിക്കുകയാണ് സി.പി.എം ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |