പ്രതിരോധ നടപടി ശക്തമാക്കി
തിരുവനന്തപുരം : വാക്‌സിനോടുള്ള വിമുഖതയാണ് മലപ്പുറത്ത് അഞ്ചാംപനി വ്യാപകമാകാൻ കാരണമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ വാക്സിൻ എടുത്തിട്ടുള്ള ചിലരും ഉണ്ടെങ്കിലും അവരിൽ നേരിയ ലക്ഷണമേയുള്ളൂ. കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ അദ്ദേഹം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലുണ്ട്.
രോഗം പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസൽസ്, റുബല്ല അഥവാ എം.ആർ വാക്സിൻ നൽകുന്നതിലൂടെയാണ് പ്രതിരോധിക്കുന്നത്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് എം.ആർ വാക്‌സിൻ നൽകുന്നത്. ജനിച്ച് ഒമ്പത് മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസും പതിനാറ് മാസം കഴിഞ്ഞാലുടൻ രണ്ടാം ഡോസും നൽകണം. ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസിനുള്ളിൽ വാക്‌സിൻ എടുക്കണം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |