പള്ളുരുത്തി: ചേട്ടൻമാർ വിലകൂടിയ ബൈക്കുകളുമായി എത്തും ഏഴാം ക്ളാസുകാരൻ ഗോശ്രീനാഥിന്റെ അടുത്തേക്ക്, തകരാറുകൾ തീർക്കാൻ. പ്രായം പന്ത്രണ്ടാണെങ്കിലും ഇരുചക്രവാഹന അറ്റകുറ്റപ്പണിയിൽ ആശാൻ തന്നെ. ബുള്ളറ്റിന്റെ ഉൾപ്പെടെ എൻജിൻ അഴിച്ചുപണിയും. അച്ഛൻ ശ്രീകൃഷ്ണ ഷേണായിയുടെ ടൂവീലർ വർക്ക് ഷോപ്പിലെ താരമാണ് ഗോശ്രീ. കൊച്ചി മട്ടാഞ്ചേരി ഗോശ്രീപുരം തിരുമല ദേവസ്വം വെങ്കിടാചലപതി ക്ഷേത്രത്തിനു സമീപത്തെ ശ്രീഗണേശ ഓട്ടോസ് (ബാബുവിന്റെ വർക്ക് ഷോപ്പ് ) ഗോശ്രീയുടെ വീടുകൂടിയാണ്. താഴത്തെ നിലയിൽ വർക്ക് ഷോപ്പും മുകളിൽ ശ്രീകൃഷ്ണ ഷേണായിയും കുടുംബവും.
നാലാം ക്ളാസു മുതൽ അച്ഛന്റെ പിന്നാലെ നടന്ന് പണി പഠിക്കാൻ തുടങ്ങി. കൊവിഡിൽ സ്കൂൾ അടച്ചപ്പോൾ ഫുൾടൈം വർക്ക്ഷോപ്പിൽ. എൻജിൻ പണി ഉൾപ്പെടെ സകലതും പഠിച്ചു.
ഗോശ്രീ റിപ്പയർ ചെയ്താൽ മതിയെന്നുപോലും ശ്രീകൃഷ്ണ ഷേണായിയോട് ഇപ്പോൾ പലരും പറയാറുണ്ട്. ഷേണായി അവരോട് ഇത്രമാത്രം പറയും. 'അവൻ ജോലിക്കാരനല്ല, അവന്റെ സന്തോഷത്തിന് അവൻ ചെയ്തോട്ടെ.' ഗോശ്രീ വാഹനം ഓടിക്കില്ല. അതിനാൽ, ഓടിച്ചുനോക്കി കണ്ടെത്തേണ്ട കുഴപ്പങ്ങൾ അച്ഛൻ പറഞ്ഞുകൊടുക്കും.
ന്യൂജൻ ബൈക്കുകളും ഇവിടെ റിപ്പയർചെയ്യും. റിപ്പയർ ചെയ്യുന്നത് കാണാൻ വരുന്നവരുമുണ്ട്. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ വിദ്യാർത്ഥിയായ ഗോശ്രീ രാവിലെ എട്ടരയ്ക്ക് ഓൺലൈൻ ക്ളാസു കഴിഞ്ഞാൽ നേരെ വർക്ക് ഷോപ്പിൽ. വൈകിട്ട് അഞ്ചര വരെ അവിടെ. പഠനത്തിലും ഒട്ടും മോശമല്ല. ജയലക്ഷ്മിയാണ് മാതാവ്. വിഘ്നേശ്വരൻ, ശ്രീനിഥി എന്നിവർ സഹോദരങ്ങൾ.
''മെക്കാനിക്കൽ എൻജിനീയറിംഗ് പഠിക്കണമെന്നാണ് ആഗ്രഹം. പേരെടുത്ത മെക്കാനിക്ക് ആകണം. ഡ്യൂക്കും ബുള്ളറ്റുമാണ് ഇഷ്ട ബൈക്കുകൾ.
- ഗോശ്രീനാഥ് എസ്. ഷേണായ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |