തിരുവനന്തപുരം: മലയാളിയുടെ ഹൃദയം സിനിമാക്ഷേത്രമാക്കിയ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ മെരിലാൻഡിന് എഴുപത് വയസ്. സപ്‌തതി നിറവിൽ എഴുപതാമത്തെ സിനിമയായ 'ഹൃദയ'വുമായി മെരിലാൻഡ് തിരിച്ചുവരുന്നു. നാല് പതിറ്റാണ്ടിന് ശേഷമുള്ള ഈ വരവ് മെരിലാൻഡ് കുടുംബത്തിലെ പുതിയ തലമുറയിലെ ഒരു കുമാരൻ നയിക്കുന്ന 'സംഭവ'മാണ് - സുബ്രഹ്മണ്യം മുതലാളിയുടെ കൊച്ചുമകൻ വിശാഖ് സുബ്രഹ്മണ്യം എന്ന 33കാരൻ അമരക്കാരനായി ഒരു മഹാപാരമ്പര്യം ഉയിർത്തെഴുന്നേൽക്കുന്നു. സുബ്രഹ്മണ്യത്തിന്റെ ഇളയമകനായ എസ്. മുരുകന്റെ മകനാണ് വിശാഖ് സുബ്രഹ്മണ്യം.
വിനീത് ശ്രീനിവാസനാണ് ഹൃദയം സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജുവർഗീസ് തുടങ്ങിയ വലിയ താരനിരയുണ്ട്.
1951 സെപ്‌തംബറിലാണ് തിരുവനന്തപുരം നഗരപിതാവും തിയേറ്റർ ഉടമയുമായിരുന്ന പി. സുബ്രഹ്മണ്യം സ്റ്റുഡിയോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. നേമത്ത് മാർ ഇവാനിയോസിന്റെ സെന്റ് പോൾ മിഡിൽ സ്‌കൂൾ നിറുത്തിയപ്പോൾ അഞ്ചേക്കർ ഭൂമി വിലയ്‌ക്ക് വാങ്ങി. രണ്ട് ഷൂട്ടിംഗ് ഫ്‌ളോറുകളും ഒരു കാമറയുമായാണ് തുടക്കം. വൈകാതെ എല്ലാ ആധുനിക സങ്കേതങ്ങളുമുള്ള സ്റ്റുഡിയോ ആയി. മദ്രാസിൽ നിന്ന് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ടതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്‌തു.
1952 ആഗസ്റ്റിൽ ഇറങ്ങിയ ആത്മസഖിയാണ് മെരിലാൻഡിന്റെ ആദ്യ സിനിമ. മഹാനടൻ സത്യന്റെ റിലീസായ ആദ്യ ചിത്രവും ആത്മസഖിയാണ്.1979ൽ ഇറങ്ങിയ ഹൃദയത്തിന്റെ നിറങ്ങൾ ആണ് അവസാന ചിത്രം. പിൽക്കാലത്ത് സീരിയൽ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. സ്റ്റുഡിയോ വാടകയ്‌ക്ക് നൽകുന്നുമുണ്ട്.
നീലാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ 69 സിനിമകൾ നിർമ്മിച്ചതിൽ 59 സിനിമകളും സംവിധാനം ചെയ്‌തത് പി. സുബ്രഹ്മണ്യമായിരുന്നു. ഭക്തകുചേല, ശ്രീരാമ പട്ടാഭിഷേകം, ശ്രീഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ, ശ്രീമുരുകൻ തുടങ്ങിയ പുരാണ ചിത്രങ്ങളിലൂടെ ഉദയായുടെ വടക്കൻപാട്ട് സിനിമകളുമായി മെരിലാൻഡ് മത്സരിച്ചു. സ്വാമി അയ്യപ്പൻ സിനിമയുടെ ലാഭം ഉപയോഗിച്ചാണ് ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡ് നിർമ്മിച്ചത്. മെരിലാൻഡിൽ ഷൂട്ട് ചെയ്‌ത വേലക്കാരൻ എന്ന സിനിമയിലൂടെയാണ് ഗാനഗന്ധർവൻ യേശുദാസിന്റെ പിതാവും നാടകനടനുമായ അഗസ്റ്റിൻ ജോസഫ് വെളളിത്തിരയിലെത്തിയത്. സംസ്ഥാന സർക്കാരിന്റെ ആദ്യ ചലച്ചിത്ര അവാർഡ് മെരിലാൻഡിന്റെ കുമാരസംഭവത്തിനായിരുന്നു.
'മെരിലാൻഡിന് എഴുപത് വയസായെന്ന് അറിയുമ്പോൾ ഓർമ്മകൾ പിന്നിലേക്ക് പോവുകയാണ്. എന്റെ രണ്ടാമത്തെ വീടാണ് മെരിലാൻഡ്. കുറേ നല്ല ചിത്രങ്ങൾ അവിടെയാണ് ചെയ്‌തത്. സ്റ്റുഡിയോ സംസ്‌കാരമൊക്കെ അവസാനിച്ചെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നത് മെരിലാൻഡ് മാത്രമാണ്. അതൊരു ക്ഷേത്രമാണ്.'
മധു, ചലച്ചിത്ര നടൻ
42 വർഷത്തിന് ശേഷമുളള തിരിച്ചുവരവിലെ ആദ്യ ചിത്രം ഹൃദയമാണ്. പഴയ മെരിലാൻഡ് ചിത്രങ്ങളെ പോലെ പാട്ടിന് പ്രാധാന്യമുളള ഹൃദയത്തിൽ 15 പാട്ടുകളുണ്ട്. കൊവിഡ് നിയന്ത്രണം കഴിഞ്ഞാൽ തിയേറ്റർ റിലീസ് ഉണ്ടാകും.
വിശാഖ് സുബ്രഹ്‌മണ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |