തിരുവനന്തപുരം: ലോക്ക്‌ഡൗണിൽ വില്പന കുറഞ്ഞതിനെത്തുടർന്ന് പാൽ സംഭരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നലെ മുതൽ പൂർണമായി നീക്കി. വില്പനയ്ക്ക് ശേഷം മിച്ചം വരുന്ന പാൽ അങ്കണവാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കൊവിഡ് ഫസ്റ്റ‌്‌ലൈൻ ട്രീറ്റ്മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ തുടർന്നാണ് മുഴുവൻ പാലും സംഭരിക്കാൻ മിൽമ തീരുമാനിച്ചത്. കഴിഞ്ഞ ദിവസംവരെ 60 ശതമാനം പാൽ മാത്രമാണ് സംഭരിച്ചിരുന്നത്. ഉച്ചയ്‌ക്ക് ശേഷമുള്ള പാൽ സംഭരിക്കാതിരുന്നതോടെ ദുരിതത്തിലായിരുന്ന കർഷകർ പുതിയ തീരുമാനത്തോടെ ആശ്വാസത്തിലായി. പ്രതിദിനം ഏഴര ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്ന മലബാർ മിൽമയിൽ ഇപ്പോൾ നിയന്ത്രണം പൂർണമായും നീക്കിയിട്ടുണ്ട്.
സർക്കാർ തീരുമാനിച്ചതനുസരിച്ച് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ആവശ്യപ്പെടുന്ന പാൽ മിൽമ നേരിട്ട് അതതിടങ്ങളിൽ എത്തിക്കുന്നുണ്ട്. വില്പനയ്‌ക്ക് ശേഷം ബാക്കി വരുന്ന പാൽ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ പാൽപ്പൊടി ഫാക്ടറിയിലെത്തിച്ച് പൊടിയാക്കുന്നുമുണ്ട്.
പാൽ സംഭരണം നൂറു ശതമാനമായി ഉയർത്തിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് ഉണ്ടായിരുന്ന പ്രതിസന്ധി ഇതോടെ മാറി.
-പി.എ. ബാലൻ മാസ്റ്റർ
മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |