
തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് താനുമായി യാതൊരു തരത്തിലുള്ള പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. തന്റെ കുടുംബ പ്രശ്നത്തിൽ അദ്ദേഹത്തിന് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നുവെന്ന് ഗണേശ് കുമാർ പറഞ്ഞു. ഉമ്മൻ ചാണ്ടിയോട് രാഷ്ട്രീയമായി നീതികേട് കാണിച്ചത് താനല്ലെന്നും മന്ത്രി ഒരു വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് ഗണേശ് കുമാറാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഗണേശ് കുമാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
'ഉമ്മൻചാണ്ടിയുമായി മരിക്കും വരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്. എന്റെ കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ഈ പ്രചാരണമുണ്ടാകുന്നത്. ഉമ്മൻചാണ്ടിയോട് നീതികേട് കാണിച്ചത് ഞാനാണോ? അദ്ദേഹം ജീവിച്ചിരിക്കെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും പ്രതിപക്ഷ നേതാവാക്കിയത് ഞാനാണോ'- മന്ത്രി ചോദിച്ചു.
തന്റെ പിതാവും, മുതിർന്ന കോൺഗ്രസ് നേതാവും ഗണേശ് കുമാറിന്റെ പിതാവുമായ ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ എംഎൽഎ ഒരു പരിപാടിയിൽ പറഞ്ഞത്. തന്നെ സ്നേഹിച്ചത് പോലെയാണ് ഗണേശ് കുമാറിനെയും അപ്പൻ സ്നേഹിച്ചതെന്നും ഗണേശ് കുമാറിന്റെ അമ്മയെ താൻ ആന്റി എന്നാണ് വിളിച്ചിരുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തിരുന്നു.
സോളാർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസിലാക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 18 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |