ഒടുവിൽ ഖേദപ്രകടനം
തിരുവനന്തപുരം: ആൾക്കുരങ്ങിന്റെ രൂപത്തിൽ എം.എം. മണിയുടെ തലവച്ച കട്ടൗട്ടുമായി പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ സംഭവം വിവദമായതോടെ ഖേദം പ്രകടിപ്പിച്ച് തടിയൂരി. നിയമസഭയിൽ കെ.കെ. രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിലാണ് ചങ്ങല ഇട്ടു പൂട്ടിയ ആൾക്കുരങ്ങിന്റെ കട്ടൗട്ടുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രതിഷേധത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും മണിയെ വംശീയമായി അധിക്ഷേപിക്കുകയാണെന്ന് വിമർശനം ഉയരുകയും ചെയ്തു. ഇതോടെ പ്രവർത്തകർ ചിത്രം ഒളിപ്പിച്ചു.
ഉദ്ഘാടകനായി എത്തേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പകുതി വഴിക്ക് മടങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്മിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കുരങ്ങിന്റെ ചിത്രം മാറ്റിയശേഷം മണിയുടെ കോലവും കത്തിച്ചു.
സംസ്ഥാന ഭാരവാഹികളായ അനിത, സുനിതാ വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷീല, ജില്ലാ ഭാരവാഹികളായ ജയന്തി, രമകുമാരി, ബറോമാ പാട്രിക്, ഓമന, ഗ്ലാഡിസ് അലക്സ്, അനിത ഷീജ, സീനത് ഹസൻ, തുഷാര, ബെൻസി തുടങ്ങിയവർ നേതൃത്വം നൽകി. ആദ്യം സമരത്തെ ന്യായീകരിച്ചെങ്കിലും പിന്നീട് മഹിളാ കോൺഗ്രസ് നേതൃത്വം നിലപാട് മാറ്റുകയായിരുന്നു. നേതാക്കൾ തെറ്റുപറ്റിയന്നു പറഞ്ഞ് രംഗത്ത് വരികയും ചെയ്തു
ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ രീതിയല്ല. സംഭവത്തിൽ ആർക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു
- ആർ. ലക്ഷ്മി, മഹിളാ
കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
അധിക്ഷേപിച്ച് കെ. സുധാകരനും
എം.എം. മണി എം.എൽ.എയെ വംശീയമായി അധിക്ഷേപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് 'അതു തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം. ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടത്" എന്ന് കെ. സുധാകരൻ പറഞ്ഞത്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ ഇങ്ങനെ പറഞ്ഞതാണെന്നും ഖേദിക്കുന്നതായും സുധാകരൻ പിന്നീട് മാറ്റിപ്പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |