തൊടുപുഴ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ജീവനൊടുക്കിയ മൊഫിയ പർവീൻ (21) തൊടുപുഴ അൽ- അസ്ഹർ ലാ കോളേജ് കാമ്പസിന്റെ പ്രിയപ്പെട്ട കലാകാരിയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് എസ്.എഫ്.ഐ നടത്തിയ ഓൺലൈൻ കലോത്സവത്തിൽ മൊഫിയയ്ക്കായിരുന്നു കലാതിലക പട്ടം. ചിത്രരചന, ഇംഗ്ലീഷ് പ്രസംഗം, കഥാരചന, കവിതാരചന എന്നീ ഇനങ്ങൾക്കാണ് ഒന്നാം സ്ഥാനം നേടിയത്. അതിന് മുമ്പ് കാമ്പസിൽ നടത്തിയ മെഹന്ദി ഇടൽ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.
മൂന്ന് വർഷം മുമ്പാണ് മൊഫിയ തൊടുപുഴ അൽ- അസ്ഹർ ലാ കോളേജിൽ വിദ്യാർത്ഥിയായെത്തുന്നത്. ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോഴേക്കും കൊവിഡിനെ തുടർന്ന് കോളേജ് അടച്ചു. ലോക്ക്ഡൗണിന് തൊട്ടുമുമ്പ് കാമ്പസിൽ നടന്ന എം.ജി സർവകലാശാലാ കലോത്സവത്തിന്റെ സംഘാടനത്തിൽ അവൾ മുൻപന്തിയിലുണ്ടായിരുന്നു.
നവംബർ 16നാണ് അവസാനമായി മൊഫിയ കാമ്പസിൽ എത്തിയത്. എല്ലാവരോടും കളിച്ച് ചിരിച്ച് നടന്ന അവളുടെ ഉള്ളിൽ ഇത്ര വലിയ സങ്കടമുണ്ടായിരുന്നെന്ന് കൂട്ടുകാരാരും അറിഞ്ഞില്ല. മൊഫിയയുടെ ഓർമകൾ പങ്കുവയ്ക്കാൻ വിദ്യാർഥികൾ ഇന്നലെ കാമ്പസിൽ ഒത്തുകൂടിയിരുന്നു. കോളേജ് യൂണിയനും എസ്.എഫ്.ഐയും കെ.എസ്.യുവും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |