ആലുവ: സ്റ്റേഷനിൽ അപമാനിതയായ നിയമവിദ്യാർത്ഥിനി ആത്മഹത്യചെയ്ത കേസിൽ സസ്പെൻഷനിലായ സി.ഐയെ സംരക്ഷിക്കുന്നവരിൽ സംസ്ഥാനത്തെ ഒരു സി.പി.എം ജില്ലാ സെക്രട്ടറിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മരണമടഞ്ഞ ആലുവ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ഐ മൂന്നാം തവണയാണ് നടപടിക്ക് വിധേയനാകുന്നത്. കുറ്റക്കാരെ സംരക്ഷിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിവരെ രംഗത്തുവരുന്നതാണ് ഇത്തരക്കാർക്ക് ധൈര്യംനൽകുന്നത്. ആലുവയിലേതിന് സമാനമായ സംഭവം ആവർത്തിക്കരുത്. അതിനാലാണ് വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകിയത്. കുടുംബത്തിന് കേസുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാപിന്തുണയും നൽകും
അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, തോപ്പിൽ അബു, കെ.എം. കുഞ്ഞുമോൻ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
'മകൾക്കൊപ്പം' കാമ്പയിൻ ഡിസംബർ മൂന്നിന് തുടങ്ങും
മകൾക്കൊപ്പം കാമ്പയിന്റെ മൂന്നാംഘട്ടം ഡിസംബർ മൂന്നിന് മോഫിയ പർവീൻ പഠിച്ചിരുന്ന തൊടുപുഴ അൽ അസ്ഹർ ലാ കോളേജിൽ നിന്നാരംഭിക്കും. മോഫിയയുടെ പിതാവ് ദിൽഷാദും പങ്കെടുക്കും.
അട്ടപ്പാടിയിലേത് കൊലപാതകം
അട്ടപ്പാടിയിൽ അമ്മമാരുടെ പോഷകഹാരക്കുറവുമൂലം നവജാത ശിശുക്കൾ മരിക്കുന്നതിന് യഥാർത്ഥ കാരണക്കാർ സംസ്ഥാനമാണ്. ശിശുമരണങ്ങൾ ആവർത്തിച്ചത് സംസ്ഥാനത്തിന് അപമാനമാണ്. ആശുപത്രി, റേഷൻകട, അങ്കണവാടികൾ എല്ലാമുണ്ടായിട്ടും എന്തുകൊണ്ട് അമ്മമാർക്ക് പോഷകാഹാരക്കുറവുണ്ടാകുന്നുവെന്ന് പരിശോധിക്കപ്പെടണം.
അവകാശവാദം നിർഭാഗ്യകരം
ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. 2015 -16 കാലഘട്ടത്തിലെ സർവേ പ്രകാരമുള്ള നീതി ആയോഗിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. അക്കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. അതിനാൽ മുഖ്യമന്ത്രിയുടെയും അനുയായികളുടെയും കാപ്സൂളുകൾ പിൻവലിക്കുന്നതായിരിക്കും ബുദ്ധിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |