SignIn
Kerala Kaumudi Online
Saturday, 27 April 2024 8.16 AM IST

ജീവനെടുത്ത് ബ്ലേഡുകാർ ; അനങ്ങാതെ സർക്കാർ

blade

 രണ്ടു വർഷത്തിനിടെ ഒരു കേസുമെടുത്തില്ല

തിരുവനന്തപുരം: ലോക്ക്ഡൗണിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർ കൊള്ളപ്പലിശക്കാർക്ക് ഇരകളായി ജീവനൊടുക്കുന്നത് പതിവായിട്ടും സർക്കാർ അനങ്ങുന്നില്ല. പൊലീസുകാരിൽ പലരും ബ്ളേഡ് മാഫിയയുടെ കുഴലൂത്തുകാരുമാകുന്നു. രണ്ടു വർഷത്തിനിടെ ഒരു കേസുപോലും കൊള്ളപ്പലിശക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടില്ല.

മൂന്നു ലക്ഷം രൂപയ്ക്ക് പത്തു ലക്ഷം രൂപ പലിശ നൽകിയിട്ടും വിടാതെ ആകെയുള്ള ഭൂമിയും തട്ടിയെടുക്കുമെന്നായതോടെ കഴിഞ്ഞ ദിവസം ഗൃഹനാഥൻ ജീവനൊടുക്കിയതാണ് പറുത്തുവന്ന ഒടുവിലത്തെ സംഭവം. ഇത്തരക്കാർക്ക് ഇരകളായി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒട്ടെറെപ്പേരുണ്ട്. ‌‌യു.ഡി.എഫ് കാലത്തെ 'ഓപ്പറേഷൻ കുബേര' മാതൃകയിൽ പൊലീസ് ഇടപെടൽ ഉടനുണ്ടാകേണ്ടിയിരിക്കുന്നു.

ചെറുകിട സംരംഭകരും കർഷകരും വീട്ടമ്മമാരുമെല്ലാം ബ്ലേഡ്മാഫിയയുടെ ഇരകളായിട്ടുണ്ട്. വീടും വസ്തുവും വാഹനരേഖകൾ, ചെക്കുകൾ എന്നിവ ഈടുവാങ്ങിയാണ് പണം നൽകുക. പലിശ മുടങ്ങിയാൽ അത് മുതലിനോട് കൂട്ടിച്ചേർക്കും. വൻകിടക്കാരുടെ ബിനാമിപ്പണമാണ് ബ്ലേഡ് പലിശയ്ക്ക് നൽകുന്നത്. പലിശപ്പിരിവ് നടത്തുന്നത് ക്രിമിനൽ സംഘങ്ങളും. ഭീഷണിപ്പെടുത്തി വസ്തു എഴുതിവാങ്ങും. ഒപ്പിട്ടുവാങ്ങിയ രേഖകളുടെ പിൻബലത്തിൽ കുടിയൊഴിപ്പിക്കും.

പരാതി കിട്ടിയാൽ പണമിടപാട് തർക്കമെന്ന് എഴുതിത്തള്ളുന്നതാണ് പൊലീസിന്റെ രീതി. ബ്ലേഡുകാർ ആവശ്യപ്പെട്ട തുകയെഴുതി മുദ്രപത്രം ഒപ്പിട്ടു നൽകാൻ പാലക്കാട്ടെ കർഷകനോട് ആവശ്യപ്പെട്ടത് സി.ഐയായിരുന്നു. തിരുവനന്തപുരത്ത് പലിശയിടപാടിൽ അഞ്ച് പൊലീസുകാർ പ്രതികളായി. കോട്ടയത്ത് ഡിവൈ.എസ്.പിയായിരുന്നു ബ്ലേഡ് മാഫിയയുടെ പ്രധാനകണ്ണി.


പലിശ പലവിധം മീറ്റർ പലിശ

ഒരു ലക്ഷത്തിന് 90,000 നൽകും. പത്തു ദിവസത്തെ പലിശയാണ് ഈടാക്കിയ 10,000

റോൾ പലിശ

1000 രൂപയ്ക്ക് മുന്നൂറ് രൂപ ആദ്യമേ പിടിക്കും. പലിശ തോന്നിയപോലെ

ദിവസപ്പലിശ

1000 രൂപ കച്ചവടക്കാർക്ക് രാവിലെ നൽകും. വൈകിട്ട് 1300 തിരിച്ചു കൊടുക്കണം

ബ്ലേഡ് പലിശ

100 രൂപയ്ക്ക് 72 രൂപ പലിശ. ചാലയിലെ പടക്കവ്യാപാരിക്ക് 2.5 കോടി നൽകിയത് 5 പൊലീസുകാർ

ജീവനൊടുക്കിയ ഇരകളിൽ ചിലർ

1.വേലുക്കുട്ടി

പാലക്കാട്ടെ കർഷകനായിരുന്നു. മകളുടെ വിവാഹത്തിനായി 2016ൽ മൂന്നുലക്ഷം വാങ്ങി, പത്തു ലക്ഷം പലിശ നൽകിയിട്ടും വീണ്ടും 20 ലക്ഷം കൂടി ആവശ്യപ്പെട്ട് ഭീഷണി. ആകെയുള്ള 37 സെന്റ് സ്ഥലം എഴുതിവാങ്ങുമെന്ന ഭീഷണി തുടർന്നപ്പോൾ ട്രെയിനിനു മുന്നിൽ ജീവനൊടുക്കി

2.സരസ്വതി

മകനെ വിദേശത്തയയ്ക്കാൻ പ്രതിമാസം 18,000 രൂപ പലിശയ്ക്ക് 4 ലക്ഷം വാങ്ങി. രണ്ടുവർഷം കൃത്യമായി പലിശ നൽകി. മൂന്നുമാസം പലിശ മുടക്കമായതോടെ, 15 ലക്ഷം വാങ്ങിയതായി മുദ്രപത്രത്തിലെഴുതി നൽകാൻ നിരന്തര ഭീഷണി. കുളത്തിൽ ചാടി ജീവനൊടുക്കി

ഓപ്പറേഷൻ കുബേര

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 5 പേരടക്കം 9 പേർ പലിശക്കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്തപ്പോഴാണ് 2014 മേയിൽ ഓപ്പറേഷൻ കുബേര തുടങ്ങിയത്. ഒരു മാസംകൊണ്ട് 5.83 കോടിയുടെ ഇടപാടുകൾ കണ്ടെത്തി. പലിശക്കാരുമായി ബന്ധമുള്ള 11പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ആകെ 3766 കേസുകളും 3077പ്രതികളും.

"കൊള്ളപ്പലിശക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഗുരുതരമായ പ്രശ്നമാണ്."

-കെ.എൻ. ബാലഗോപാൽ

ധനമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONEY DEAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.