കൊച്ചി: കൊവിഡ് അതിസമ്പന്നരുടെയടക്കം നടുവൊടിച്ചപ്പോഴും കലൂരിലെ ആഡംബര വീട്ടിൽ കാശ് വാരിയെറിഞ്ഞ് ലാവിഷായി കഴിയുകയായിരുന്നു മോൻസൺ. പ്രതിമാസം 25 ലക്ഷം വേണമായിരുന്നു തട്ടിപ്പ് വീരന് അല്ലലില്ലാതെ കഴിഞ്ഞുപോകാൻ. വീട്ടുവാടക, തോക്കുധാരികളായ അംഗരക്ഷകർ, കറണ്ട് ബില്ല്, ഇന്ധനം, വീട്ടുജോലിക്കാരുടെ ശമ്പളം എന്നിങ്ങനെ നീളുന്നു ചെലവ്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോൻസൺ ജീവിതച്ചെലവുകളെക്കുറിച്ച് തുറന്നു പറഞ്ഞത്. എട്ട് മാസം മുമ്പു വരെ ഈ വിധമായിരുന്നു ജീവിതം.
50,000 രൂപയാണ് കലൂർ വൈലോപ്പിള്ളി നഗറിലെ വീടിന്റെ വാടക. എട്ട് മാസമായി കുടിശ്ശികയാണ്. 12 അംഗരക്ഷകർക്കും ആറ് മാസമായി ശമ്പളം നൽയിട്ടില്ല. 2,500രൂപയായിരുന്നു ഒരാളുടെ ദിവസ വേതനം.
കടം വാങ്ങി മകളുടെ വിവാഹം നടത്താനായിരുന്നു പദ്ധതി. തൃശൂർ സ്വദേശിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുമായി തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് വിലങ്ങ് വീണത്. പുരാവസ്തുക്കളെക്കുറിച്ച് താൻ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് മോൻസൺ സമ്മതിച്ചു.
തനിക്ക് പാസ്‌പോർട്ടില്ല. 100 രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് കള്ളംപറഞ്ഞതാണെന്നും അന്വേഷണസംഘത്തിന് മൊഴി നൽകി. മോൻസൺ വിദേശത്ത് പോയിട്ടില്ലെന്നും ഇയാൾക്ക് പാസ്‌പോർട്ടില്ലെന്നും 'കേരളകൗമുദി" നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അനിത വീട്ടിലെത്തിയത് രണ്ട് വർഷം മുൻപ്
എല്ലാ മാസവും20,000 രൂപ അയയ്ക്കും
മാള: മോൻസൺ മാവുങ്കലിനെ മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ മാള സ്വദേശി അനിത പുല്ലയിൽ അവസാനമായി വീട്ടിലെത്തിയത് രണ്ട് വർഷം മുമ്പെന്ന് ബന്ധുക്കൾ. മാളയ്ക്കടുത്തുള്ള വട്ടക്കോട്ടയിലെ വീട്ടിൽ ഇപ്പോൾ അനിതയുടെ അമ്മയുടെ ജ്യേഷ്ഠസഹോദരിയും ഭർത്താവുമാണ് താമസിക്കുന്നത്. എല്ലാ മാസവും 20,000 രൂപ ഇവർക്ക് അയച്ചു കൊടുക്കുന്നുണ്ട്. 10,000 രൂപ ബാങ്കിൽ നിന്ന് അനിത എടുത്ത വായ്പയിലേക്ക് തിരിച്ചടയ്ക്കും. ശേഷിക്കുന്ന തുക വീട്ടുചെലവിനുള്ളതാണ്.
രണ്ട് വർഷം മുൻപ് അനിതയുടെ അച്ഛൻ പീറ്റർ മരിച്ചപ്പോഴായിരുന്നു വീട്ടിലെത്തിയത്. ഒരു വർഷം മുൻപ് അമ്മ ബേബി മരിച്ചപ്പോൾ അനിത എത്തിയില്ല. അമ്മ മരിക്കുന്നതിന് ഒരു മാസം മുൻപാണ് വല്യമ്മ മേഴ്സിയും ഭർത്താവും ഇവിടെ താമസം തുടങ്ങിയത്. കിടപ്പിലായ ബേബിയെ പരിചരിക്കുന്നതിന് എത്തിയ ഇരുവരും പിന്നീട് തിരിച്ചു പോയിട്ടില്ല. എറണാകുളം ജില്ലയിലെ തിരുത്തിപ്പുറത്തുള്ള വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ ഇരുവരും പോകാറുള്ളൂ.
അനിതയുടെ അച്ഛൻ പീറ്റർ ഇലക്ട്രീഷ്യനായിരുന്നു. 27 വർഷത്തോളം സ്പെയിനിലും സൗദിയിലും ജോലി ചെയ്തപ്പോഴാണ് 13 സെന്റ് സ്ഥലത്തുള്ള ഇപ്പോഴത്തെ വീട് നിർമ്മിച്ചത്. ഏകദേശം 20 വർഷം മുൻപ് നഴ്സായി ഇറ്റലിയിലേക്ക് പോയ അനിത ഇറ്റാലിയൻ പൗരനായ ഫേബ്രിയെയാണ് വിവാഹം കഴിച്ചത്. അനിതയുടെ മൂന്ന് സഹോദരിമാരും ഇറ്റലിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |