കാസർകോട്: എല്ലുകൾ നുറുങ്ങി കൈകാലുകളും ശരീരം മുഴുവനും ചുരുണ്ട് ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത, വെള്ളം മാത്രം കുടിച്ചു ജീവിതം തള്ളിനീക്കുന്ന ഉദ്ദേശ് കുമാറിനെയും എങ്ങോട്ടു പോകുമെന്ന് അറിയാതെ ഉഴലുകയാണ് ഗോപാലൻ -ശാരദ ദമ്പതികൾ. എൻഡോസൾഫാൻ ദുരിതബാധിതനായ ഉദ്ദേശ് കുമാറിന് പ്രായം 31 ആയി.
സ്വന്തമായി വീടോ ഒരു സെന്റ് ഭൂമിയോ ഇല്ലാത്ത കുടുംബം ഗോപാലന്റെ അമ്മയുടെ വീട്ടിലാണ് താമസം. എത്രകാലം ഇങ്ങനെ മറ്റുള്ളവരുടെ കാരുണ്യത്തിൽ കഴിയാനാകും. കടുത്ത പരാധീനതകൾ ഉള്ളതിനാൽ കാസർകോട് നഗരത്തോട് ചേർന്നുള്ള ചെങ്കള, ബേള, കൂഡലു പ്രദേശത്ത് എവിടെയെങ്കിലും കേറിക്കിടക്കാൻ മൂന്നു സെന്റ് സ്ഥലം കിട്ടാൻ കളക്ടർക്ക് അപേക്ഷ കൊടുത്തിട്ട് ഏഴു വർഷമാവുന്നു. ഒന്ന് അന്വേഷിക്കുകപോലും ചെയ്യാതെ, ഉദ്യോഗസ്ഥർ കൈകഴുകി.
അതിനു മുമ്പ് മറ്റൊരു ക്രൂരതയും ഉദ്യോഗസ്ഥർ ഈ കുടുംബത്തോട് കാട്ടി. നിലവിലെ താമസ സ്ഥലത്ത് നിന്ന് 57 കിലോ മീറ്റർ അകലെയുള്ള ചീമേനി വില്ലേജിൽ റീസർവ്വെ നമ്പർ 118/1 എയിൽ മൂന്ന് സെന്റ് ഭൂമിയുടെ പട്ടയം നൽകി. . ആ ഒരു പേപ്പർ നൽകിയതല്ലാതെ, ഭൂമി കാട്ടിക്കൊടുക്കാനോ, അളന്ന് വേർതിരിച്ചു കൊടുക്കാനോ തയ്യാറായില്ല. കടുത്ത പരാധീനതകൾ ഉള്ളതിനാൽ അത്രയും ദൂരേയ്ക്ക് മകനുമായി പോയി ഒറ്റപ്പെട്ട ജീവിതം അസാദ്ധ്യമായതിനാലാണ് ബന്ധുക്കളും പരിചയക്കാരുമുള്ള പ്രദേശത്ത് സ്ഥലം ചോദിക്കുന്നത്. സ്ഥലം ഉണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ചോദിച്ചതും.
ഭക്ഷണം ജലവും
ഇളനീരും മാത്രം
ഉദ്ദേശിനെ പ്രസവിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ശാരദ കഴിഞ്ഞിരുന്നത് എൻഡോസൾഫാൻ കീടനാശിനി തെളിച്ച ബോവിക്കാനത്തെ കശുമാവിൻ തോട്ടത്തിന് തൊട്ടടുത്ത പൈക്കയിലെ സ്വന്തം വീട്ടിൽ. തലച്ചോറിലെ നാഡീഞരമ്പുകൾക്ക് ഏറ്റ ക്ഷതം കുഞ്ഞിനെ പൂർണ്ണ വൈകല്യമുള്ളവനാക്കി. മംഗലാപുരത്തെയും കാസർകോട്ടെയും അലോപ്പതി-ആയുർവ്വേദ ചികിത്സ നടത്തിയിട്ടും ശാരീരിക, മാനസിക വൈകല്യങ്ങളിൽ ഒരു മാറ്റവും സംഭവിച്ചില്ല. വെള്ളവും ജ്യുസും ഇളനീർ വെള്ളവും മടിയിലിരുത്തി വായിൽ ഒഴിച്ച് കൊടുക്കും. മറ്റു ഭക്ഷണമൊന്നും കഴിക്കില്ല.
സ്ഥലം മാറ്റിത്തരാൻ അപേക്ഷ നൽകിയിട്ട് ആരും തിരിഞ്ഞു നോക്കിയില്ല. ഈ മോനെയും കൊണ്ട് ഞാനെങ്ങനെ ചീമേനിയിലേക്ക് പോകും..?
-ശാരദ
(ഉദ്ദേശിന്റെ അമ്മ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |