തിരുവനന്തപുരം: മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ താൽപര്യം ഉയർത്തിപ്പിടിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മേൽനോട്ട സമിതിയിൽ പ്രശ്നങ്ങളുന്നയിക്കാതെ എന്തിനാണ് കോടതിയിലേക്ക് വരുന്നതെന്ന് സുപ്രീം കോടതി ചോദിച്ചത് അതുകൊണ്ടാണ്.
മുഖ്യമന്ത്രി മൗനം വെടിയാൻ തയാറാകണം. വൈസ് ചാൻസലർ നിയമനത്തിൽ ഗുരുതര ആരോപണമുയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ഗവർണർക്ക് നൽകിയ കത്തിനെക്കുറിച്ച് ജനങ്ങളോട് പറയാനുള്ള ബാദ്ധ്യത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുണ്ടെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണം.
കെ- റെയിൽ: അനാവശ്യ ധൃതി അഴിമതി കാട്ടാൻ
കെ-റെയിലിനെക്കുറിച്ച് പ്രതിപക്ഷം നിയമസഭയിലുന്നയിച്ച ആക്ഷേപങ്ങൾ ശരിയാണെന്ന് അടിവരയിടുന്നതാണ് അലോക് കുമാർ വർമ്മയുടെ വെളിപ്പെടുത്തൽ. ഒരനുമതിയുമില്ലാത്ത പദ്ധതിക്കായി അനാവശ്യ ധൃതി കാട്ടുന്നത് അഴിമതി നടത്താനാണ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാനനുവദിക്കില്ല. കൊവിഡിന്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിയ കൊള്ളയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |