#ഡോക്ടർമാരും മെഡി.
വിദ്യാർത്ഥികളും പ്രക്ഷോഭത്തിൽ
#അക്രമി യു.പി സ്കൂൾ അദ്ധ്യാപകൻ
#പൊലീസുകാർക്കും കുത്തേറ്റു
കൊല്ലം: പലവട്ടം ആഴ്ന്നിറങ്ങിയ കത്രികമുനയിൽ, ചോരയിൽ പിടഞ്ഞൊടുങ്ങിയത് ഒരച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾ മാത്രമല്ല. ആ മകളെയോർത്താണ് കേരളത്തിന്റെ നെഞ്ചു പിടയുന്നത്. മരണത്തിലേക്ക് മാഞ്ഞുപോയ ഡോ. വന്ദനയുടെ നിലവിളി ബാക്കിവയ്ക്കുന്ന ഒരു ചോദ്യം: ആശുപത്രികളിൽ ആശ്വാസത്തിന്റെ ദൈവസാന്നിദ്ധ്യമായ ഡോക്ടർമാരുടെ ജീവൻ ഇത്തരം ചെകുത്താന്മാരിൽ നിന്ന് ആര് രക്ഷിക്കും?
>>>>>
ഇന്നലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച മദ്യപാനി ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി വനിതാ ഹൗസ് സർജനെ മൃഗീയമായി കുത്തിക്കൊല്ലുകയായിരുന്നു.
കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ.വന്ദനാ ദാസിനാണ് (23) ദാരുണാന്ത്യം നേരിട്ടത്.വന്ദനയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടത്തും. മിയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കിയ വന്ദനാ ദാസ് ഹൗസ് സർജൻസിക്കാണ് ഇവിടെ എത്തിയത്. അര മണിക്കൂറോളം അക്രമം കാട്ടിയ
കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപിനെ (42) പൊലീസ് കീഴടക്കി.
വിവരമറിഞ്ഞ് നടുക്കത്തിലായ ആരോഗ്യപ്രവർത്തകരും മെഡിക്കൽ വിദ്യാർത്ഥികളും കൂട്ടത്തോടെ തെരുവിലേക്കിറങ്ങുന്നതാണ് ഇന്നലെ കേരളം കണ്ടത്. പിന്നാലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. വൈകിട്ടോടെ സമരം 48 മണിക്കൂറാക്കി.
നെടുമ്പന യു.പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന സന്ദീപ് ഇന്നലെ പുലർച്ചെ മൂന്നോടെ കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂയപ്പള്ളി പൊലീസ് എത്തുമ്പോൾ സന്ദീപ് വടിയുമായി അയൽവീടിന്റെ പരിസരത്തുണ്ടായിരുന്നു. കാലിലെ മുറിവിൽ മരുന്ന് വയ്ക്കാൻ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. ബന്ധുവായ രാജേന്ദ്രൻപിള്ള, പൊതുപ്രവർത്തകനായ ബിനു എന്നിവരെയും കൂട്ടി പൊലീസ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചതോടെയാണ് അക്രമാസക്തനായത്.
കൂടെ വന്ന ബിനുവിനും എയ്ഡ്പോസ്റ്റിലെ എ.എസ്.ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ ബേബി മോഹനൻ, ഹോം ഗാർഡ് അലക്സ്, ആംബുലൻസ് ഡ്രൈവർ രാജേഷ്, എന്നിവർക്കും കുത്തേറ്റു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. പ്രതിയെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഇന്നലെ ഉത്തരവും ഇറങ്ങി.
#പതിനൊന്നു കുത്തേറ്റു, ചോരചീറ്റി മരണം
പുലർച്ച 4.35
ഡോ. എസ്.വി.പൗർണമി സന്ദീപിന്റെ കാലിലെ മുറിവ് പരിശോധിക്കുന്നു. സന്ദീപ് ഡ്രസിംഗ് റൂമിലേക്ക്
4.37
ഡോ. വന്ദനാദാസ് ഡ്രസിംഗ് റൂമിൽ നഴ്സുമാർക്ക് ഒ.പി ടിക്കറ്റ് കൈമാറിയശേഷം ഒബ്സർവേഷൻ റൂമിലേക്ക്. ഡ്രസിംഗിനിടെ സന്ദീപ് കത്രിക കൈക്കലാക്കുന്നു.
4.42
കാഷ്വാലിറ്റിയിൽ എത്തിയ സന്ദീപ് കൂടെവന്ന രാജേന്ദ്രനുമായും ബിനുവുമായും വാക്കേറ്റത്തിൽ. ബിനുവിന്റെ കൈയ്ക്ക് കുത്തുന്നു.
4.43
തടയാൻ ശ്രമിച്ച പൊലീസുകാരനെ കസേരയിലേക്ക് തള്ളി കഴുത്തിൽ കുത്തുന്നു. ആംബുലൻസ് ഡ്രൈവർ ഓടിയെത്തുന്നു. എ.എസ്.ഐ ബേബി മോഹനനും അക്രമിയും തമ്മിൽ ബലപ്രയോഗം. ഇരുവരും നിലത്ത് വീണു. അക്രമി എ.എസ്.ഐയെ കുത്തുന്നു. അദ്ദേഹം ഉരുണ്ടുമാറി.
4.44
എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ ഗ്രേഡ് എസ്.ഐ മണിലാലിനെ കോളറിൽ പിടിച്ച് ഭിത്തിയിൽ ചേർത്തുപിടിച്ച് തലയിൽ കുത്തുന്നു.ആംബുലൻസ് ഡ്രൈവറും ഡ്യൂട്ടി മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും ഡോക്ടർമാരുടെ മുറിയിൽ കയറി കതകടയ്ക്കുന്നു.
4.46
അക്രമി ഒബ്സർവേഷൻ റൂമിലേക്ക്. ഡോ. വന്ദനാദാസ് കഴുത്തിലും മുഖത്തും തലയിലും കുത്തേറ്റു വീഴുന്നു. നിലത്തുവീണപ്പോൾ ദേഹത്ത് കയറിയിരുന്ന് പിൻകഴുത്തിലും കുത്തി. സഹപാഠിയായ ഹൗസ് സർജൻ ഓടിയെത്തി അക്രമിയെ തള്ളിമാറ്റി. ഇതിനകം പതിനൊന്ന് കുത്തേറ്റു.
5.00
കൂടുതൽ പൊലീസെത്തിയതോടെ കത്രിക വലിച്ചെറിഞ്ഞ സന്ദീപിനെ കീഴ്പ്പെടുത്തുന്നു. വന്ദനയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു. അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക്.
രാവിലെ 8.15
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |