മലപ്പുറം: മുസ്‌ലിം ലീഗിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് ചെന്നൈയിൽ തുടക്കമാവും. രാവിലെ 11ന് ആൾ ഇന്ത്യ കെ.എം.സി.സി തമിഴ്‌നാട് ഘടകം, ചെന്നൈ റമസാൻ മഹലിൽ 75 നിർധന യുവതികളുടെ വിവാഹം നടത്തും. ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുഫ്‌തി മുഹമ്മദ് സലീഹുദ്ദീൻ അയ്യൂബി എന്നിവർ നേതൃത്വമേകും.
നാളെ രാവിലെ 10ന് ചെന്നൈ കലൈവാണം അരങ്കം ഓഡിറ്റോറിയത്തിലെ പ്രതിനിധി
സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.കെ.എം.ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, തമിഴ്‌നാട് ജനറൽ സെക്രട്ടറി കെ.എ.എം.അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും. മതേരതചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാർട്ടികളും, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനിൽപ്പിന്റെയും ഏഴര പതിറ്റാണ്ട്, രാഷ്ട്ര നിർമ്മാണത്തിലെ പങ്ക് എന്നീ പ്രമേയങ്ങൾ അവതരിപ്പിക്കും.
10ന് രാവിലെ 9.30ന് മുസ്‌ലിം ലീഗ് രൂപീകരണ യോഗം ചേർന്ന രാജാജി ഹാളിൽ മുസ്‌ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്കാര സമ്മേളനം നടക്കും. ഒമ്പത് ഭാഷകളിൽ പ്രതിനിധികൾ പ്രതിജ്ഞയെടുക്കും. മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജെ.എം.അക്ബറലി, അബ്ദുസമദ് സമദാനി എം.പി, സിറാജ് ഇബ്രാഹീം സേട്ട്, ഖുറം അനീസ് ഒമർ, എൻ.ജവീദുള്ള, അഡ്വ.ബഷീർ അഹമ്മദ്, ജഫറുള്ള മൊല്ല, അസ്‌ലം മൊല്ല സംസാരിക്കും.
വൈകിട്ട് ഓൾഡ് മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ ഖൗഇദെ മില്ലത്ത് നഗറിൽ റാലിയും സമാപന സമ്മേളവും തമിഴ്‌നാട്ടിലെ വോളന്റിയർമാരുടെ ഗ്രീൻഗാർഡ് പരേഡും നടക്കും. സമാപന സമ്മേളനം രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യാതിഥിയാവും. ദേശീയ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ അദ്ധ്യക്ഷനാവും. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പി.വി.അബ്ദുൾ വഹാബ് എം.പി, എം.കെ.മുനീർ, കെ.പി.എ. മജീദ്, പി.എം.എ സലാം, കെ.എ.എം. അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.
ചെന്നൈയിലേക്ക്
സ്പെഷൽ ട്രെയിൻ
മംഗലാപുരത്ത് നിന്ന് കേരളം വഴി ചെന്നൈയിലേക്ക് സ്പെഷൽ ട്രെയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 17 സ്ലീപ്പർ കോച്ചിലും, മൂന്ന് എസി കോച്ചിലുമായി 1,416 പ്രവർത്തകരുണ്ടാവും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. പിന്നീട് നോൺ സ്റ്റോപ്പാണ്. 10ന് രാവിലെ 8.30ന് ചെന്നൈ എഗ്‌മോർ സ്റ്റേഷനിലെത്തും. റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊതുസമ്മേളന സ്ഥലത്തേക്ക് തമിഴ്‌നാട് സർക്കാരിന്റെ 30 ബസുകൾ ബുക്ക് ചെയ്തിട്ടുണ്ട്. സമാപന സമ്മേളനത്തിന് ശേഷം രാത്രി 11ന് എഗ്‌മോറിൽ നിന്ന് ട്രെയിൻ മംഗലാപുരത്തേക്ക് മടങ്ങും. സെക്യൂരിറ്റി തുകയടക്കം 58 ലക്ഷം രൂപയോളമാണ് ചെലവ്. കൂടുതൽ പ്രവർത്തകർ ട്രെയിൻ കയറാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണ് റെയിൽവേ സെക്യൂരിറ്റി തുക വർദ്ധിപ്പിച്ചത്. ലീഗ് ദേശീയ കമ്മിറ്റിയും യാത്രികരായ പ്രവർത്തകരും ചെലവ് വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |