കൊച്ചി: മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗ് മുഖേനയല്ലാതെ നേരിട്ട് സിറ്റിംഗ് നടത്തി പരിഗണിക്കും. ഇതിനായി ഹർജികൾ തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് കെ. ഹരിപാൽ പരിഗണിക്കുന്നത്.
നേരത്തെ റോജിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയും ഇതോടൊപ്പമുണ്ട്. വൻതോതിൽ ഇൗട്ടിത്തടി വെട്ടിക്കടത്തിയതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നാൽപ്പതിലേറെ കേസുകളുണ്ടെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ വനഭൂമിയിൽനിന്നോ സർക്കാർ ഭൂമിയിൽനിന്നോ മരംമുറിച്ചിട്ടില്ലെന്നും ഇതിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നുമാണ് ഹർജിക്കാരുടെ വാദം. ഒട്ടേറെ രേഖകൾ പരിശോധിക്കേണ്ടതിനാൽ ഒാൺലൈൻ മുഖേന വാദം കേൾക്കുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നേരിട്ട് വാദം കേൾക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |