SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.07 PM IST

തിരുപ്പതി ലഡു വിവാദം വഴിത്തിരിവിൽ, മൃഗക്കൊഴുപ്പില്ല, നെയ്യ് വ്യാജം

Increase Font Size Decrease Font Size Print Page
d

 സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അമരാവതി: തിരുപ്പതി തിരുമല വെങ്കടേശ്വരക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സി.ബി.ഐ അറിയിച്ചതിനെ ചൊല്ലി ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ വിവാദം. നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ട് പുറത്തുവന്നതോടെ തെറ്റായ പ്രചാരണം നടത്തിയതിന് ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മാപ്പുപറയണമെന്നാണ് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ആവശ്യം. എന്നാൽ മൃഗക്കൊഴുപ്പ് ഇല്ലെന്നു മാത്രമാണ് റിപ്പോർട്ടിലുളളതെന്നും വൈ.എസ്.ആർ ഭരണകാലത്തെ തട്ടിപ്പ് മുഴുവൻ തെളിഞ്ഞുവെന്നും തെലുങ്ക് ദേശംപാർട്ടിയും ജനസേന പാർട്ടിയും ആരോപിക്കുന്നു.

ലഡു നിർമിച്ചത് കൃത്രിമനെയ്യ് ഉപയോഗിച്ചാണെന്നും ഇതുമായി ബന്ധപ്പെട്ട് 36 ആളുകളുടെ പേരിൽ കുറ്റം ചുമത്തിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

പാം ഓയിൽ, മറ്റ് സസ്യ എണ്ണകൾ എന്നിവയ്‌ക്കൊപ്പം ചില രാസപദാർത്ഥങ്ങൾ ചേർത്ത് ഉണ്ടാക്കിയ കൃത്രിമ നെയ്യാണ് ഉപയോഗിച്ചത്. പശു നെയ്യിന് സമാനമായ നിറവും മണവും ലഭിക്കാൻ കൃത്രിമച്ചേരുവകൾ ഉപയോഗിച്ചെന്നും പറയുന്നു. ഉത്തരാഖണ്ഡ് ഭഗവാൻപൂരിലെ ഭോലെ ബാബ ഓർഗാനിക്‌ ഡയറി കമ്പനിയാണ് കൃത്രിമനെയ്യ് വിതരണം ചെയ്തത്. തിരുപ്പതിയിലെ ശ്രീവൈഷ്ണവി ഡയറി, മഹാരാഷ്ട്രയിലെ മാൽഗംഗ മിൽക്ക്, തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ എ.ആർ ഡയറി തുടങ്ങിയ പ്രോക്സികൾ വഴിയാണ് അവർ വിതരണം. ഈ സ്ഥാപനങ്ങൾ 59.7 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ് നേരിട്ടും അല്ലാതെയും വിതരണം ചെയ്തു, ഇത് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 234.51 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്ന് 223 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

2024ൽ ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണുമാണ് മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.

സാദ്ധ്യതയുണ്ടെന്ന് മന്ത്രി

ദേശീയ ക്ഷീര വികസന ബോർഡിന് (എൻ.ഡി.ഡി.ബി) അയച്ച നെയ്യ് സാമ്പിളുകളിൽ മൃഗക്കൊഴുപ്പിന്റെ സാന്നിദ്ധ്യമുണ്ടാകാനുള്ള സാദ്ധ്യത വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ ഇതേ റിപ്പോർട്ട് ഉദ്ധരിച്ചിട്ടുണ്ടെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ ധനമന്ത്രി പയ്യാവുല കേശവ് പറഞ്ഞു. 2022 ൽ മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ച സാമ്പിളുകളിൽ മായം കലർന്നതായി വെളിപ്പെടുത്തിയതായി മന്ത്രി ആരോപിച്ചു. എന്നാൽ മുൻ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ റിപ്പോർട്ട് മറച്ചുവച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

TAGS: THIRUPATI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY