തിരുവല്ല: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നീതു അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ രണ്ടാം വാർഡിൽ പന്തിരുപറ നിർമ്മാല്യം വീട്ടിൽ രാജേന്ദ്രൻ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ്. തിരുവല്ല കുറ്റൂർ പള്ളാടത്തിൽ സുധിഭവനിൽ സുധിയുമായി 11 വർഷം മുമ്പായിരുന്നു വിവാഹം. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങൾ വിവാഹസമയത്ത് വീട്ടുകാർ നൽകിയിരുന്നു. ഖത്തറിൽ ഓയിൽ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി.
അഞ്ചുവർഷം മുമ്പാണ് നീതു ഇവന്റ് മാനേജ്‌മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ താമസം തുടങ്ങിയത്. ഡിസംബറിൽ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭർത്തൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കൾ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്. കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ മരുമകളാണ് അറസ്റ്റിലായതെന്ന് മനസിലായില്ലെന്നും അവർ പറഞ്ഞു. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങൾ അന്വേഷിച്ചിരുന്നു. സുധി നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |