തിരുവനന്തപുരം : പ്രതിസന്ധിഘട്ടങ്ങളിലെ പ്രഖ്യാപനങ്ങൾ വെറുംവാക്കുകൾ മാത്രമായി ഒതുങ്ങുന്നതിന്റെ ഉദാഹരണമാണ് സംസ്ഥാനത്ത് നിപ വൈറസിന്റെ മൂന്നാം വരവിലും ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുന്ന കാഴ്ച. 2018ലും 2019ലും തുടർച്ചയായി ഭീതി വിതച്ച നിപ സർക്കാർ കണക്ക് പ്രകാരം 19 പേർ രോഗികളാകുകയും 17പേർ മരണമടയുകയും ചെയ്തു. എന്നാൽ, നിപയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഐ.സി.എം.ആർ ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിൽ പ്രാദേശികമായുള്ള പഴംതീനി വവ്വാലുകളാണെന്ന് നിഗമനം. എന്നാൽ, ഇത് കേരളത്തിന്റെ ഏതൊക്കെ പ്രദേശങ്ങളിലാണുള്ളത്, ഏത് സാഹചര്യത്തിൽ ഇവയെ കൂടുതലായി കാണപ്പെടുന്നു തുടങ്ങിയവയ്ക്ക് കൃത്യമായ ധാരണയില്ല. കോഴിക്കോട്ട് തുടർച്ചയായി രണ്ടുവട്ടം രോഗബാധ കണ്ടെത്തിയെങ്കിലും അതിന് കാരണം കണ്ടെത്തിയില്ല. മൂന്നാംവട്ടവും അതേജില്ലയിൽ നിപ വന്നപ്പോഴും കാരണം അജ്ഞാതം.
ഐ.സി.എം.ആർ നിഗമനത്തിന് പിന്നാലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പും വെറ്ററിനറി സർവകലാശാലയും വവ്വാലുകൾക്കിടയിൽ പഠനം നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ പഠനം നടത്താമെന്നാണ് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട്. എന്നാൽ, തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എപ്പോൾ ഇത്തരം ഗവേഷണങ്ങൾക്ക് സജ്ജമാകുമെന്നതിന് കൃത്യമായ ഉത്തരമില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞരെ ഉൾപ്പെടെയുള്ളവരുടെ നിയമനം പുരോഗമിക്കുകയാണ്.
പരിശോധന
വേഗത്തിലാകണം
2018ൽ നിപ വന്ന സാഹചര്യമല്ല ഇന്ന്. കൊവിഡിന്റെ വരവോടെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് കൂടുതൽ സംവിധാനമുണ്ടായി. നിപ പരിശോധനയ്ക്കായി പ്രത്യേക കിറ്റുകൾ കരുതിയാൽ മതി. അന്തിമഫലം പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. രോഗനിർണയം വേഗത്തിലായാൽ അന്തിമഫലം വരുന്നതിന് മുൻപേ ചികിത്സയിലേക്ക് കടക്കാം.
'രോഗബാധിതരിൽ 90ശതമാനത്തിലേറെയും മരണമടയുന്ന രോഗത്തെക്കുറിച്ച് കൃത്യമായ പഠനം ആവശ്യമായിരുന്നു. നിപയുടെ കാര്യത്തിൽ അതുണ്ടായില്ല. പുതിയ രോഗങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ കാലഹരണപ്പെട്ട പൊതുജനാരോഗ്യ നയം പരിഷ്കരിക്കാനും സർക്കാർ തയ്യാറാകണം.'
-ഡോ. എം. മുരളീധരൻ
വൈസ് പ്രസിഡന്റ്,
ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |