തിരുവനന്തപുരം : ഒമിക്രോണിൻെറ പശ്ചാത്തലത്തിൽ രോഗ സാദ്ധ്യത കൂടുതലുള്ള 60 വയസിന് മുകളിലുള്ളവർ, അനുബന്ധ രോഗങ്ങൾ ഉള്ളവർ, മുൻനിര ആരോഗ്യപ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് വാക്‌സിൻ നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സർക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയാക്കാത്തവരെ നിർബന്ധമായും വാക്‌സിനേഷന് വിധേയമാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശിയും സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവനും പ്രസ്താവനയിൽ പറഞ്ഞു. ഹൈറിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധനയും ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും നിർബന്ധമാക്കണം. രോഗവ്യാപനത്തെ കുറിച്ചും രോഗതീവ്രതയെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതുവരെ ഈ രീതി തുടരണം. കൂട്ടം കൂടലുകൾ, അടഞ്ഞ ഹാളുകളിലെ ഒത്തുചേരലുകൾ എന്നിവ നിരോധിക്കണം. ഒമിക്രോണിന് അതിതീവ്ര വ്യാപന ശേഷിയുള്ളതിനാൽ കൂടുതൽ രോഗികളെ ഒരേ സമയം ചികിത്സിക്കാൻ ആരോഗ്യ സംവിധാനം പുനഃക്രമീകരിക്കണം. രോഗനിർണ്ണയത്തിന് ആർ.ടി.പി.സി.ആർ. പരിശോധന കൂടുതൽ വ്യാപകമാക്കുന്നതോടൊപ്പം ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്താനുള്ള ജനിതക ശ്രേണീകരണത്തിനും (ജീനോമിക് സീക്വൻസിംഗ്) എസ് ജീൻ കണ്ടുപിടിക്കുന്നതിനും പരിശോധ വിപുലമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |