കൽപ്പറ്റ: ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ സുഹൃത്ത് വഴി എടുത്ത ടിക്കറ്റിനാണെന്ന് ദുബായിലെ അബുഹായിലിലെ റസ്റ്റോറന്റ് ജീവനക്കാരൻ സെയ്തലവി പറഞ്ഞതോടെ പനമരത്തെ വാടക ക്വാർട്ടേഴ്സിലെ കുടുംബം കുറച്ചു നേരത്തേക്കെങ്കിലും ശ്രദ്ധാകേന്ദ്രമായി.
ഗൂഗിൾ പേ വഴി പണം അയച്ച് കോഴിക്കോട്ടുളള സുഹൃത്തിനെക്കൊണ്ടു എടുപ്പിച്ച ടിക്കറ്റിനാണ് ബമ്പർ പ്രൈസെന്നായിരുന്നു സെയ്തലവിയുടെ അവകാശവാദം. ഒരാഴ്ച മുമ്പു രണ്ട് ടിക്കറ്റെടുപ്പിച്ചിരുന്നുവെന്നും നറുക്കെടുപ്പിന് ശേഷം ബമ്പറടിച്ച ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്ത് വാട്ട്സ് ആപ്പ് വഴി അയച്ചുകൊടുത്തുവെന്നുമാണ് അവിടെ സെയ്തലവി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞത്. സുഹൃത്ത് ഈ ടിക്കറ്റ് വൈകാതെ പനമരത്തെ വീട്ടിലെത്തി ഭാര്യയ്ക്ക് കൈമാറുമെന്നും അറിയിച്ചു അദ്ദേഹം. അതോടെ, സുഹൃത്തിനെയും കാത്ത് വീട്ടുകാർക്കൊപ്പം ബന്ധുക്കളുടെയും കൂട്ടമായി.
കാത്തിരിപ്പിന് വൈകുന്നേരമായിട്ടും ഫലമുണ്ടായില്ല. സന്ധ്യയോടൊണ് ബമ്പറിന്റെ അവകാശിയായ ഒാട്ടോ ഡ്രൈവർ ജയപാലൻ ടിക്കറ്റുമായി കാനറാ ബാങ്ക് മരട് ശാഖയിൽ എത്തിയെന്ന വിവരം അറിയുന്നത്. അതോടെ വീട് ശോകമൂകമായി.
ഫേസ് ബുക്കിലൂടെ ഫോർവേഡ് ചെയ്ത് കിട്ടിയ ലോട്ടറി ടിക്കറ്റിന്റെ ചിത്രം സെയ്തലവിയ്ക്ക് അയച്ചുകൊടുത്തതാണെന്നും അതുകണ്ട് തെറ്റിദ്ധരിച്ചതാകാമെന്നും സുഹൃത്ത് അഹമ്മദ് പിന്നീട് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |