തിരുവനന്തപുരം: ആദിവാസി മേഖലകളിലുള്ളവർക്ക് ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15ന് രാവിലെ 11ന് വിതുര പുളിയക്കാല ആദിവാസി കോളനിയിൽ കിറ്റ് വിതരണത്തിന് തുടക്കം കുറിക്കും. മന്ത്രി കെ. രാധാകൃഷ്ണനും പങ്കെടുക്കും. കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കും ഓണക്കിറ്റുകൾ നേരിട്ടെത്തിക്കും.
ഓണത്തിനുമുമ്പ് കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അനർഹർ കൈവശം വച്ചിരുന്ന 1,34,170 മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചേൽപ്പിച്ചു. അർഹതയുള്ള 12,000 പേർക്ക് കാർഡ് നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. എ. എ. വൈ വിഭാഗത്തിൽ പെട്ടവർക്ക് സെപ്തംബർ ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കും.
ആവശ്യപ്പെടുന്നവർക്ക് നിശ്ചിത ഫീസ് ഈടാക്കി സ്മാർട്ട് റേഷൻ കാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കാർഡുകൾ പൊതുവിതരണ വകുപ്പിന്റെ ഭാവിയിലെ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാനാവും.
ബോണസ്
സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ സംബന്ധിച്ച് വിവിധ യൂണിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഇതിനു പുറമെ 750 രൂപയുടെ സൗജന്യ വൗച്ചറും നൽകുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത സീസണിലെ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 16ന് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |