തൊടുപുഴ: ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതിൽ സിവിൽ സപ്ലൈസ് കോർപറേഷനിൽ എട്ട് കോടി രൂപയുടെ അഴിമതിയുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എ ആരോപിച്ചു. ഇടുക്കി പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 88.5 ലക്ഷം ഓണക്കിറ്റുകളാണ് റേഷൻ കടയിലൂടെ വിതരണം ചെയ്യുന്നത്. ഇതിൽ 20 ഗ്രാം ഏലയ്‌ക്കയാണുള്ളത്. 1.70 ലക്ഷം കിലോ ഏലയ്‌ക്ക ആവശ്യമാണ്.
സഹകരണ സംഘങ്ങളെയും കർഷകരെയും ഒഴിവാക്കി നിലവാരം കുറഞ്ഞ ഏലയ്‌ക്ക ഇടനിലക്കാരിൽ നിന്ന് ഉയർന്ന വിലയ്‌ക്കാണ് സപ്ലൈകോ വാങ്ങിയത്.
കിറ്റിലേക്കായി ജി.എസ്.ടിയുൾപ്പെടെ 35 രൂപ നിരക്കിൽ വിപണിയിൽ നിന്ന് വാങ്ങുമെന്നാണ് സപ്ലൈകോയുടെ ഉത്തരവിൽ പറയുന്നത്. ഇതിറങ്ങിയ ജൂലായ് 23ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ലേലത്തിൽ ഒരു കിലോ ഏലയ്‌ക്കയുടെ ഉയർന്ന വില 1416 ഉം ശരാശരി വില 1056 രൂപയുമാണ്. ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള 20 ഗ്രാം ഏലയ്ക്കയുടെ വില 28.20 രൂപയാണ്. സപ്ലൈകോ ജൂലായ് അവസാനമാണ് ഏലയ്‌ക്ക വാങ്ങിയത്.
ജൂലായിൽ നടന്ന ഏലയ്‌ക്കാ ലേലത്തിൽ ശരാശരി ഒരു കിലോയുടെ വില 1000- 1100രൂപയും ഏറ്റവും ഉയർന്ന ഗ്രേഡിന്റെ വില 1400- 1640 രൂപയുമാണ്. ഒരു കിലോയ്‌ക്ക് 900 മുതൽ 1200 രൂപ വിലനിലവാരം കുറഞ്ഞ ഏലയ്ക്കയാണ് ഉയർന്ന ഗ്രേഡിന്റെ വിലയായ കിലോഗ്രാമിന് 1625- 1675 രൂപ നിരക്കിൽ മാർക്കറ്റ് ഫെഡിൽ നിന്നും സ്വകാര്യ ഏജൻസികളിൽ നിന്നും സപ്ലൈകോ വാങ്ങിയത്. വിപണി വിലയിലും 425 മുതൽ 750 രൂപ അധികം. ജൂലായ് 12ന് കിറ്റിൽ ഏലയ്ക്ക ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും 23ന് ശേഷമാണ് സപ്ലൈകോ പർച്ചേസ് ഓഡർ നൽകുന്നത്. ടെൻഡർ നടപടികൾ വൈകിപ്പിച്ചത് ഉയർന്നവിലയ്ക്ക് ഏലയ്ക്ക വാങ്ങാൻ സപ്ലൈകോ നടത്തിയ നീക്കമാണോയെന്ന് സംശയിക്കണം. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്ററുകൾക്ക് പിന്നിൽ കോൺഗ്രസല്ല
കൊല്ലത്ത് കോൺഗ്രസുകാരുടെ പേരിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകൾക്ക് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമാകാനാണ് സാദ്ധ്യതയെന്ന് പി.ടി. തോമസ് പറഞ്ഞു. ഡി.സി.സി ഭാരവാഹികളുടെ ലിസ്റ്റ് വരുന്നതോടെ പരാതികളെല്ലാം പരിഹരിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |