തിരുവനന്തപുരം: സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അതിനെ എതിർക്കാൻ ചിലർ വരുമെന്ന മുഖ്യമന്ത്രിയുടെ ആരോപണം കുറ്റബോധത്താലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കമ്പ്യൂട്ടർ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴും പാടത്ത് ട്രാക്ടർ ഇറക്കിയപ്പോഴും തുടങ്ങി 'ഗെയിൽ പൈപ്പ് ലൈൻ' സ്ഥാപിക്കുമ്പോൾ വരെ അക്രമാസക്തമായ സമരത്തിലൂടെ അതിനെ അട്ടിമറിക്കാൻ ശ്രമിച്ച സി.പി.എം. നേതൃത്വത്തിന് വൈകി വന്ന വിവേകമാണിത്. ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കാനായത് 2021ലാണെന്നതും അത് പൂർത്തിയാക്കാൻ എൽ.ഡി.എഫ് സർക്കാർ പരിശ്രമിച്ചുവെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ, ഒന്നാം ഘട്ടം പൂർത്തിയാക്കി എഫ്.എ.സി.ടി., കൊച്ചി റീഫൈനറീസ്, കൊച്ചി സ്‌പെഷ്യൽ എക്കണോമിക് സോൺ, ടി.സി.സി., നിറ്റ ഗെലാറ്റിൻ എന്നീ സ്ഥാപനങ്ങൾക്കും കൊച്ചി സിറ്റി ഗ്യാസ് പ്രോജക്ടിനും ഗ്യാസെത്തിച്ചത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ്. രണ്ടാംഘട്ടത്തിന്റെ പൈപ്പ് ലൈൻ സ്ഥാപിച്ച് അവകാശരേഖ കൈമാറി സ്ഥലം അക്വയർ നടപടികൾ പൂർത്തിയാക്കിയതും യു.ഡി.എഫിന്റെ കാലത്താണ്. സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള 28 സ്ഥലങ്ങളിൽ 17 എണ്ണത്തിനുള്ള സ്ഥലവും യു.ഡി.എഫിന്റെ കാലത്തേറ്റെടുത്തു.. പൈപ്പ് ലൈനിനെതിരെ നടന്ന പ്രക്ഷോഭം മൂലമാണ് പദ്ധതി നീണ്ടുപോയത് ആ സമരത്തിന്റെ മുൻപന്തിയിൽ ചില തീവ്രവാദി സംഘടനകളോടൊപ്പം സി.പി.എമ്മുമുണ്ടായിരുന്ന കാര്യം അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാമോ? .
റിലേ മത്സരത്തിൽ ഒരു ടീം വിജയിക്കുന്നതിന്റെ ക്രെഡിറ്റ് അവസാനത്തെ ലാപ് ഓടുന്നവർക്ക് മാത്രമല്ലെന്ന യാഥാർത്ഥ്യം അവഗണിക്കരുത്.വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയ തർക്കങ്ങൾ പാടില്ലെന്നതാണ് എല്ലാക്കാലത്തെയും യു.ഡി.എഫ് സമീപനം. അന്നെല്ലാം മുഖം തിരിച്ചു നിന്ന സി.പി.എമ്മിന് വൈകിയാണെങ്കിലും വിവേകമുണ്ടായത് നല്ലതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |