തിരുവനന്തപുരം: ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കൂടുതൽ പ്രകോപിപ്പിക്കാതെ മെരുക്കാൻ, വിവാദ സർവകലാശാലാ ഭേദഗതി ബിൽ
തത്കാലം സർക്കാർ മാറ്റിവച്ചേക്കും. സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അംഗസംഖ്യ ഉയർത്തി ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ കരടിന് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നൽകിയതാണ് ഗവർണറെ കൂടുതൽ ക്ഷുഭിതനാക്കിയത്.
പ്രിയ വർഗീസിന്റെ നിയമന നടപടികൾ മരവിപ്പിച്ച് സർക്കാരുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച ഗവർണർ കണ്ണൂർ സർവകലാശാലയ്ക്കെതിരായ തുടർനടപടികൾ ഉടനടി വേണ്ടെന്ന് രാജ്ഭവന് നിർദ്ദേശം നൽകി. നിയമനം റദ്ദാക്കുന്നതിന് മുന്നോടിയായി വൈസ്ചാൻസലർ, സിൻഡിക്കേറ്റംഗങ്ങൾ, അഭിമുഖ സമിതിയംഗങ്ങൾ, പ്രിയാ വർഗീസ് എന്നിവർക്ക് ഇന്നലെ കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള തീരുമാനമാണ് നീട്ടിവച്ചത്. ഡൽഹിയിൽ നിന്ന് 24ന് മടങ്ങിയെത്തിയശേഷം തുടർ നടപടി മതിയെന്നാണ് നിർദ്ദേശം.
22ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ രണ്ടാം ദിവസം മുതലാണ് ബില്ലുകൾ പരിഗണിക്കുന്നത്. രണ്ട് ദിവസങ്ങളിലായി മൂന്ന് വീതം ബില്ലുകൾ വീതം പരിഗണിക്കുന്നുണ്ടെങ്കിലും അവയിൽ ഗവർണറെ പ്രകോപിപ്പിച്ച സർവകലാശാലാ ഭേദഗതി ബില്ലില്ല. 24ന് ആദ്യത്തെ ബില്ലായാണ് ലോകായുക്ത ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നത്. അന്ന്
സമ്മേളനം ഒഴിവാക്കിയാൽ ക്രമം മാറും. 24നും 25നും പാർട്ടി സമ്മേളനത്തിരക്കുള്ളതിനാൽ സഭ ഒഴിവാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. 26ന് വെള്ളിയാഴ്ച മാത്രമായി സഭ ചേരാനിടയില്ല.ഇതോടെ ഏറ്റുമുട്ടൽ സാഹചര്യം ഒഴിവാകും. 22ന് ചേരുന്ന കാര്യോപദേശകസമിതി യോഗത്തിലാവും അന്തിമ തീരുമാനം.
രണ്ടാം റാങ്കുകാരന്റെ ഹർജി തിരിച്ചടിയാവും
ഗവർണർ അയഞ്ഞതോടെ, നിയമന നടപടികൾ മരവിപ്പിച്ചതിന് ചാൻസലറായ ഗവർണർക്കെതിരെ കേസിനു പോകാനുള്ള തീരുമാനത്തിൽ നിന്ന് കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഗോപിനാഥ് രവീന്ദ്രനും, സിൻഡിക്കേറ്റും പിന്നാക്കം പോയെങ്കിലും
പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് പുറത്താക്കാൻ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയാവും. വി.സിയും സിൻഡിക്കേറ്റും പ്രിയയുമാണ് എതിർ കക്ഷികൾ. വാദിയാകാനൊരുങ്ങിയ വൈസ് ചാൻസലർ പ്രതിയാവുന്ന അവസ്ഥയിലായി.
ഉടക്കിയാൽ നഷ്ടം സർക്കാരിന്
#ലോകായുക്ത നിയമഭേദഗതി അടക്കം 12ബില്ലുകൾ നിയമസഭ പാസാക്കി അയച്ചാലും ഗവർണർ ഒപ്പിടണമെന്നില്ല. # ദുരിതാശ്വാസനിധി വിനിയോഗത്തിലെ ക്രമക്കേട് കേസുള്ളതിനാൽ സർക്കാരിന് ലോകായുക്ത ബിൽ നിർണായകം.
#വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് ഗവർണർ അനുമതി നൽകില്ലെന്നുറപ്പ്.
# ഉടൻ നടത്താനുള്ള കേരള, എം.ജി, മലയാളം, കുസാറ്റ് വി.സി നിയമനങ്ങളിലെ ഗവർണറുടെ നിലപാടിൽ
സർക്കാരിന് ആശങ്ക
#ഗവർണർക്കെതിരെ കണ്ണൂർ സർവകലാശാല കേസിനു പോയാൽ നിലനിൽക്കുമോയെന്ന് സംശയം
#മിൽമ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സഹകരണ ഭേദഗതി ബില്ലടക്കം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |