കോട്ടയ്ക്കൽ: ചികിത്സ പോലെ തന്നെ പി.കെ. വാര്യരുടെ ജീവിതചര്യകളും കിറുകൃത്യവും കണിശവുമായിരുന്നു. ഒരിക്കലും തെറ്റാതെ പിന്തുടർന്ന ദിനചര്യകളായിരുന്നു അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന്റെ രഹസ്യം. പുലർച്ചെ നാലിനുണരും. പ്രഭാതകർമ്മങ്ങൾക്ക് ശേഷം അരമണിക്കൂറോളം വ്യായാമം. കുളിച്ച് കുടുംബക്ഷേത്രമായ വിശ്വംഭര ക്ഷേത്രത്തിലും വലിയമ്മാവനും ആര്യവൈദ്യശാല സ്ഥാപകനുമായ പി.എസ്. വാര്യരുടെ സ്മാരകത്തിലുമെത്തി പ്രാർത്ഥിക്കും. തുടർന്ന് അഷ്ടാംഗഹൃദയം വായന. 5.50ന് വന്ദേമാതരം കേൾക്കൽ നിർബന്ധം. അതിനു ശേഷം 7.30ന് പ്രഭാതഭക്ഷണം. ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ കഴിക്കും.
കൃത്യം എട്ടുമണിക്ക് രോഗികളെ കാണും. കുറച്ചുകാലങ്ങളായി കാൻസർ രോഗികളെ മാത്രമേ പരിശോധിക്കാറുണ്ടായിരുന്നുള്ളൂ. കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള ചികിത്സയുണ്ടായിരുന്നില്ല. സഹപ്രവർത്തകർക്ക് ചികിത്സാനിർദ്ദേശങ്ങളേകും. ഉച്ചയ്ക്ക് ഒരു മണിയോടെ കുറച്ച് ചോറും പഴങ്ങളും കഴിക്കും. സാമ്പാറും രസവുമൊന്നും ഉപയോഗിക്കാറില്ല.
അല്പസമയം വിശ്രമിച്ച ശേഷം രണ്ടുമണിക്ക് മാനേജിംഗ് ട്രസ്റ്റിയുടെ മുറിയിൽ. ആര്യവൈദ്യശാലയുടെ ഭരണകാര്യങ്ങളിൽ മുഴുകും. കത്തുകൾക്ക് മറുപടി എഴുതും. വൈകിട്ട് ചായയോ കാപ്പിയോ. കൂടെ ലഘുഭക്ഷണവും. വൈകിട്ട് ആറോടെ വീട്ടിലേക്ക് തിരിക്കും. കുളിയും പ്രാർത്ഥനയും കഴിഞ്ഞ് ഏഴരയോടെ രാത്രിഭക്ഷണം. ഗോതമ്പിന്റെ ഭക്ഷണത്തോടാണ് കൂടുതൽ ഇഷ്ടം. വായനയ്ക്കും ടിവി കാണാനുമായി കുറച്ചു സമയം. രാത്രി ഒമ്പതരയോടെ കിടക്കും.
ആയുർവേദത്തിന്റെ പെരുമയറിയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോഴും ഈ ശീലങ്ങൾ മുടക്കിയിട്ടില്ല. നൂറിന്റെ നിറവിലും ആര്യവൈദ്യശാലയുടെ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാൻ തുണച്ചതും തുടർന്നുപോന്ന ഈ ശീലങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |