നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം. ആയുർവേദ പാഠ പുസ്തകം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സത്യദീക്ഷ, ധർമ്മനിഷ്ഠ, സൗമ്യത, ലാളിത്യം, മനുഷ്യ സ്‌നേഹം, മതേതര സമഭാവന, നിരന്തരമായ പഠനം, നേതൃപാടവം തുടങ്ങി അനേകം വൈശിഷ്ട്യങ്ങൾ സമന്വയിച്ചതാണ് ഈ ഭിഷഗ്വരനെ സമാനതകളില്ലാത്ത അപൂർവ്വ വൈദ്യനാക്കുന്നത്.
അനുക്രോശം എന്ന വികാരമാണ് ഒരു ചികിത്സകനുണ്ടാവേണ്ട പ്രധാന ഗുണവിശേഷം എന്ന് ആചാര്യന്മാർ പറയുന്നു. രോഗിയുമായി വൈദ്യൻ താദാത്മ്യം പ്രാപിക്കണം. അപ്പോൾ മരുന്നുകൾ കൂടാതെ തന്നെ ചിലപ്പോൾ രോഗി സുഖം പ്രാപിക്കും. പി.കെ. വാര്യരിൽ പ്രകടമായ പ്രധാന ഗുണം അനുക്രോശമാണ്. അദ്ദേഹത്തെ കണ്ടാൽ തന്നെ രോഗം മാറും എന്നാണ് പറയാറ്.
ചെറുപ്പത്തിൽ തന്നെ പി.കെ. വാര്യരുമായി പരിചയമുണ്ടായിരുന്നു. പി.എസ്. വാര്യരുടെ സഹോദരനായിരുന്ന കവികുലഗുരു പി.വി. കൃഷ്ണവാര്യർ സ്മാരക അക്ഷരശ്ളോക സദസിന്റെ പരിപാടികൾക്ക് പോവുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് സാംസ്കാരിക രംഗത്ത് സജീവമാണ്. അദ്ദേഹത്തിന്റെ സഹധർമ്മിണി മാധവിക്കുട്ടി വാരസ്യാർ നല്ല കവയിത്രിയാണ്. ധാരാളം ആട്ടക്കഥകൾ അവർ എഴുതിയിട്ടുണ്ട്. ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷച്ചടങ്ങിലും വിശ്വംഭര ക്ഷേത്രോത്സവ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ വയറിൽ അസിഡിറ്റിയുമായി ബന്ധപ്പെട്ടും കാണാൻ പോയി.
പി.എസ്. വാര്യരും കവികുലഗുരു പി.വി. കൃഷ്ണവാര്യരും ചേർന്ന് കോട്ടയ്ക്കലിനെ ആയുർവേദത്തിനൊപ്പം ഒരു സാംസ്കാരികകേന്ദ്രം കൂടിയാക്കിയിരുന്നു. കവനകൗമുദി എന്ന മാസിക ഇവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇവർ തുടക്കമിട്ട പരമശിവവിലാസ നാടക കമ്പനിയാണ് പിന്നീട് പി.എസ്.വി നാട്യസംഘമായത്.
വ്യക്തിപരമായി പറയുകയാണെങ്കിൽ ആചാര്യ സ്ഥാനീയൻ എന്നോ പിതൃസ്ഥാനീയൻ എന്നോ പറയാവുന്ന ആളായിരുന്നു അദ്ദേഹം. കൈലാസമന്ദിരത്തിൽ ഡോ. പി.എം. വാര്യരുണ്ട് എന്ന ചിന്ത തന്നെ വലിയൊരു ആശ്വാസമായിരുന്നു. എന്തെങ്കിലും പ്രശ്നം വന്നാൽ ഓടിച്ചെല്ലാനൊരിടം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണ്.
(തയ്യാറാക്കിയത്: കാർത്തിക് കൃഷ്ണ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |