കോഴിക്കോട്: ഒട്ടും നിനയ്ക്കാത്ത നേരത്ത് എഴുത്താചാര്യന്റെ പേരിലുള്ള പുരസ്‌കാരം വന്നുചേർന്നപ്പോൾ നെല്ലിന്റെ കഥാകാരിയുടെ മങ്ങിപ്പോയ ഓർമ്മകൾ മെല്ലെ ഉണർന്നു. "വലിയ സന്തോഷം... നിറഞ്ഞ അഭിമാനം." പി. വത്സല പറഞ്ഞു. ആ മുഖത്ത് നേരിയ ചിരി വിടർന്നു. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ലഭിക്കുക എന്നുപറഞ്ഞാൽ അതിനേക്കാൾ വലുതായിട്ടെന്തുണ്ട് ! - ഒപ്പമുണ്ടായിരുന്ന ഭർത്താവ് അപ്പുക്കുട്ടൻ മാഷ് പറഞ്ഞു.
മുക്കത്തിനടുത്ത് അഗസ്ത്യൻമൂഴിയിൽ മകൾ ഡോ.മിനിയുടെ വീട്ടിലാണ് ടീച്ചറും ഭർത്താവും ഇപ്പോൾ താമസിക്കുന്നത്. ഓർമ്മക്കുറവിന്റെ ഇടവേളകൾക്കിടയിൽ ചില്ലറ എഴുത്തും വായനയുമുണ്ട് ഈ 83-ാം വയസ്സിലും.
''സ്ത്രീകൾക്ക് അവാർഡെന്നല്ല എന്തു സ്ഥാനം നൽകുന്നതിലും മലയാളിസമൂഹം എപ്പോഴും പിറകോട്ടാണല്ലോ. എനിക്ക് പരിഭവമൊന്നുമില്ല" - അവാർഡ് വൈകിയില്ലേ എന്ന ചോദ്യത്തിന് ടീച്ചറുടെ മറുപടി. എന്തൊക്കെ അതിക്രമങ്ങളാണ് നാട്ടിൽ. പെൺകുട്ടികൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയല്ലേ- എന്നു കൂട്ടിച്ചേർക്കാനും മറന്നില്ല.
പുതിയ കാലത്ത് വായന കുറഞ്ഞുപോയെങ്കിലും അതിൽനിന്ന് പിറകോട്ട് പോയിട്ടില്ല. ഇപ്പോൾ വായിക്കുന്നത് ഒരു കഥയാണ്. എഴുത്ത് കുറഞ്ഞുവെന്നല്ലാതെ ഉപേക്ഷിച്ചിട്ടില്ല. കുറച്ചുമുമ്പേ തുടങ്ങിവച്ച നോവൽ ഏതാണ്ട് കഴിഞ്ഞതാണ്. പേരിട്ടിട്ടില്ല. കോഴിക്കോടിന്റെയും വയനാടിന്റെയും പശ്ചാത്തലത്തിലാണ് ഈ നോവൽ.
പണ്ടൊക്കെ എഴുത്ത് ഒരു ആഘോഷമായിരുന്നു. ഓരോ പുതിയ പുസ്തകം വരുമ്പോഴും വലിയ ചർച്ചകളും നടക്കും. ഇന്ന് അങ്ങനെയൊന്നും കാണാനില്ല. ഓരോരുത്തരും സെൽഫ് പ്രമോഷൻ ഏറ്റെടുക്കുകയാണ്. ആദ്യ പേജ് കഴിഞ്ഞാൽ തന്നെ സോഷ്യൽ മീഡിയയിൽ നിറയ്ക്കും. അതങ്ങനെ അവാർഡിന്റെ വഴിയിലേക്ക് വരെയെത്തും. മറ്റൊരാൾ എഴുതുന്നത് ഇക്കൂട്ടർ കണ്ടെന്ന് നടിക്കുക പോലുമില്ല- തെല്ല് പരിഭവത്തോടെ പറഞ്ഞു.
നെല്ലിനുശേഷം 'ഖിലാഫത്ത്"
ഒരുപാട് കഥകൾ സിനിമയാക്കാൻ ആളുകൾ വന്നതാണ്. പക്ഷേ, നിന്നുകൊടുക്കാൻ തോന്നിയില്ല. ഒന്നുകിൽ അവർക്കുവേണ്ടി പലതും മാറ്റിയെഴുതേണ്ടി വരും. അല്ലെങ്കിൽ അവർ മാറ്റിയെഴുതും. നെല്ല് സിനിമയാക്കാൻ തുടക്കത്തിൽ ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ, രാമു കാര്യാട്ടും സംഘവും അതിനെ മനോഹരമായ കാഴ്ചാവിരുന്നാക്കി. 'വിലാപം" നോവലാണ് ഇനി സിനിമയാവുന്നത്; 'ഖിലാഫത്ത് " എന്നപേരിൽ. നല്ല സിനിമയാകും എന്നു കരുതുന്നു.
വാതോരാതെ പറയുന്നതിനിടെ ഇടയ്ക്ക് അപ്പുക്കുട്ടി മാഷിന്റെ ഓർമ്മപ്പെടുത്തൽ... ഇങ്ങനെ സംസാരിച്ച് ക്ഷീണം വരുത്തേണ്ട... കുലുങ്ങിച്ചിരിച്ച് ടീച്ചറുടെ മറുപടി... പോ മാഷേ... ഇന്നല്ലാതെ പിന്നെപ്പോഴാണ് സംസാരിക്കുക... ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |