തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മുൻകൂറായി കരാർ നൽകിയാൽ മാത്രമേ, വലിയ കുഴികളാകുന്നതിന് മുമ്പ് നന്നാക്കാനാവൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പി.ഡബ്ലിയു.ഡി റോഡുകളിൽ റണ്ണിംഗ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയിരുന്നു മന്ത്രി.
വെള്ളം ഒഴുകിപോകാൻ വഴിയില്ലാത്തത് റോഡ് തകർച്ചയുടെ പ്രധാന കാരണമാണ്. വാട്ടർ അതോറിട്ടിക്ക് വേണ്ടി കുഴിച്ചതിലൂടെ 92 റോഡുകൾ തകർന്നു. ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്. അത് തിരുത്തിക്കും.
സംസ്ഥാനത്തെ 12,322 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മരാമത്ത് വകുപ്പിന് കീഴിലുള്ള മൊത്തം റോഡിന്റെ 40 ശതമാനം വരും. രാജ്യത്തെ ആദ്യത്തെ സംരംഭമാണിത്. 2026 ഓടെ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തും.
റോഡുണ്ടാക്കുന്ന മെറ്റീരിയൽ എങ്ങനെ വീണ്ടും ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. റോഡിന്റെ ആയുസ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണം. കെട്ടിട നിർമ്മാണ വസ്തുക്കൾ വീണ്ടും ഉപയോഗിക്കാനുള്ള സാദ്ധ്യത പരിശോധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |