തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില കർഷകർക്ക് നേരിട്ട് വേഗത്തിൽ ലഭ്യമാക്കാൻ ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ കരാർ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാനറ ബാങ്കും ഫെഡറൽ ബാങ്കും ചേർന്ന് രൂപീകരിച്ച കൺസോർഷ്യം 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപ സപ്ലൈകോയ്ക്ക് വായ്പ നല്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പി.ആർ.എസ് വായ്പാ പദ്ധതി പ്രകാരം ബാങ്ക് വായ്പയ്ക്ക് 8.5 ശതമാനം ആയിരുന്നു പലിശ. പുതിയ കരാറോടെ പ്രതിവർഷം 21 കോടി രൂപയുടെ ബാദ്ധ്യത സപ്ലൈകോയ്ക്ക് കുറയും.
നെല്ല് സംഭരിച്ച ശേഷം കർഷകർക്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതായിരുന്നു പി.ആർ.എസ് വായ്പാ പദ്ധതി. നെല്ലിന്റെ വില കർഷകർക്ക് വായ്പയായി നൽകിയത് ബാങ്കുകൾക്ക് സപ്ലൈകോ തിരികെ നൽകും. സപ്ളൈകോ പണം തിരിച്ചടയ്ക്കുന്നത് വൈകിയാൽ കർഷകൻ കുടിശ്ശികക്കാരുടെ പട്ടികയിലായി സിബിൽ സ്‌കോറിനെ ബാധിക്കും. കൂടാതെ 8.5 ശതമാനം പലിശയ്ക്ക് 2 ശതമാനം പിഴപ്പലിശയും സപ്ളൈകോ ബാങ്കുകൾക്ക് നൽകണം.
ഈ സാഹചര്യത്തിലാണ് സർക്കാർ ഗാരന്റിയിൽ കൺസോർഷ്യം വഴി സപ്ലൈകോ 2500 കോടി രൂപ എടുത്ത് കർഷകർക്ക് ബാങ്ക് വഴി നേരിട്ട് നെല്ലിന്റെ വില നൽകുന്നത്. 0.75 ശതമാനം ഗാരന്റി കമ്മിഷൻ സപ്ലൈകോ സർക്കാരിന് നല്കും. ഈ വായ്പയ്ക്ക് പിഴപ്പലിശയില്ല.
കൺസോർഷ്യത്തെ പ്രതിനീധികരിച്ച് എസ്.ബി.ഐ അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. എസ്. പ്രേംകുമാർ, കനറാ ബാങ്ക് ചീഫ് മാനേജർ ജി. പ്രഭാകർ രാജു, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അജിത് വി. മാത്യു എന്നിവരും സപ്ലൈകോ ഫിനാൻസ് വിഭാഗം അഡി. ജനറൽ മാനേജർ ആർ.എൻ. സതീഷും കരാറിൽ ഒപ്പുവച്ചു.
സപ്ലൈകോ സി.എം.ഡി ഡോ. സഞ്ജീബ് പട്‌ജോഷി, എസ്.ബി.ഐ എറണാകുളം ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഹരിഹരൻ, സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജർ ബി. സുനിൽകുമാർ, എസ്.ബി.ഐ ക്രെഡിറ്റ് അനലിസ്റ്റ് എഫ്.ജി. നോയൽ, കനറാബാങ്ക് സീനിയർ മാനേജർ നിധിൻ സതീഷ് , ഫെഡറൽ ബാങ്ക് സീനിയർ മാനേജർ വിഷ്ണു എം. തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |