ശിവകുമാർ ശർമ്മ 1938 -- 2022
മുംബയ്:സന്തൂർ എന്ന സുന്ദര വാദ്യത്തിന്റെ ഹൃദയം നിശ്ചലമായി. പണ്ഡിറ്റ് ശിവകുമാർ ശർമ്മ എന്ന മഹാസംഗീതജ്ഞൻ വിടവാങ്ങി. ഇനി ആ സന്തൂറിന്റെ നൂറ് തന്ത്രികളിൽ നിന്ന് പ്രവഹിച്ച് ലോകത്തിന് അലൗകികാനുഭൂതി പകർന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്‌മര മധുരം ബാക്കി.
കാശ്‌മീരി നാടോടി സംഗീതമായ സൂഫിയാനയിലെ വാദ്യമായ ശതതന്ത്രി വീണ എന്ന സന്തൂറിലൂടെ ഹിന്ദുസ്ഥാനി ശാസ്‌ത്രീയസംഗീതത്തിന്റെ ഹൃദയം തൊട്ട ശിവകുമാർ ശർമ്മ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അന്തരിച്ചത്. 84 വയസായിരുന്നു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ മുംബയിലെ വസതിയിലായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് മുംബയ് വിലെ പാർലെയിലെ പവൻ ഹംസ് ശ്‌മശാനത്തിൽ പൂർണ സംസ്ഥാന ബഹുമതികളോടെ നടത്തും.
വൃക്കരോഗത്തിന് ആറുമാസമായി ചികിത്സയിലായിരുന്ന അദ്ദേഹം സ്ഥിരമായി ഡയാലിസിസ് നടത്തുന്നുണ്ടായിരുന്നു.അടുത്തയാഴ്ച ഭോപ്പാലിൽ കച്ചേരി നടത്താനുള്ള ഒരുക്കത്തിലായിരുന്നു.
സിത്താർ വാദക മനോരമ ശർമ്മയാണ് ഭാര്യ. മകൻ രാഹുൽ ശർമ്മ ലോകം അറിയുന്ന സന്തൂർ വാദകനാണ്.രണ്ടാമത്തെ മകൻ രോഹിത് ശർമ്മ ഫോക്‌സ് ഫിലിംസ് രാജ്യാന്തര റിലീസിംഗ് മേധാവിയാണ്.
1991ൽ പത്മശ്രീ, 2001ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.
സന്തൂറിനെ പരീക്ഷണങ്ങളിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് ഇണങ്ങുംവിധം മാറ്റിയെടുക്കുകയും ലോകപ്രശസ്തമാക്കുകയും ചെയ്‌ത പ്രതിഭയാണ് ശിവകുമാർ ശർമ്മ. സന്തൂറിൽ ഇന്ത്യൻ ശാസ്‌ത്രീയ സംഗീതം അവതരിപ്പിച്ച ആദ്യത്തെ സംഗീതജ്ഞനാണ്.
പുല്ലാംകുഴൽ ഇതിഹാസമായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്ന് ശിവ് - ഹരി എന്ന പേരിൽ നിരവധി സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്. സിൽസില, ലാംഹേ, ചാന്ദ്‌നി, ഫാസ്‌ലേ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |