ന്യൂഡൽഹി: സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസറാകാൻ പി.എച്ച്.ഡി. നിർബന്ധമാണെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹേമന്ത് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാരിനും ഡയറക്ടർ ഒഫ് ടെക്‌നിക്കൽ എഡ്യൂക്കേഷനും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.
എ.ഐ.സി.ടി.ഇയെ കക്ഷി ചേർത്ത കോടതി, നിലപാട് അറിയിക്കാൻ നിർദേശിച്ചു.
സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ പി.എച്ച്.ഡി. ഇല്ലാതിരുന്ന വിവിധ സർക്കാർ എൻജിനീയറിംഗ് കോളേജിലെ മൂന്ന് അസോസിയേറ്റ് പ്രൊഫസർമാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
2010 മാർച്ച് അഞ്ചിന് ശേഷം അസിസ്റ്റന്റ് പ്രൊഫസറിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ പി.എച്ച്.ഡി. നിർബന്ധമാണെന്നാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. അസോസിയേറ്റ് പ്രൊഫസർ, പ്രിൻസിപ്പാൾ തസ്തികളിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് പി.എച്ച്.ഡി. നിർബന്ധമാണെന്ന എ.ഐ.സി.ടി.ഇയുടെ 2010ലെ ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.
സ്ഥാനക്കയറ്റം ലഭിച്ച് ഏഴ് വർഷത്തിനുള്ളിൽ പി.എച്ച്ഡി കരസ്ഥമാക്കിയാൽ മതിയെന്ന 2014ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായി ഹർജിക്കാരായ അദ്ധ്യാപകർക്ക് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത, മുഹമ്മദ് സാദിഖ് എന്നിവർ വാദിച്ചു. എ.ഐ.സി.ടി.ഇയുടെ 2003ലെ വിജ്ഞാപനത്തിലും സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ റൂൾസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |