തിരുവനന്തപുരം: കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുകയും മാനസികോന്മേഷം കുറയുകയും ചെയ്യുന്നതിനാൽ നിർബന്ധമായും സ്കൂളുകളിൽ കളി സ്ഥലമൊരുക്കി വ്യായാമത്തിന് അവസരമൊരുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. കളിസ്ഥലമില്ലാത്ത സ്കൂളുകൾ പൂട്ടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, രക്ഷിതാക്കൾ ഇതിനോട് യോജിക്കുന്നില്ല.
സംസ്ഥാനത്ത് 2,103 സർക്കാർ സ്കൂളുകളിലും 1,778 എയ്ഡഡ് സ്കൂളുകളിലും കളിസ്ഥലമില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. വ്യായാമക്കുറവിന് കാരണമാകുന്ന ഈ സാഹചര്യം കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾക്ക് പ്രധാന കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശമേൽക്കാത്തതിനാൽ മതിയായ അളവിൽ കുട്ടികൾക്ക് വിറ്റാമിൻ ഡി ലഭിക്കുന്നില്ല. ഇത് വിഷാദത്തിനും ഉന്മേഷക്കുറവിനും കാരണമാകുന്നു.
കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു തവണ ഫിസിക്കൽ ട്രെയിനിംഗിനും ദിവസം അരമണിക്കൂർ കളികൾക്കും അവസരമൊരുക്കണമെന്ന് പട്ടം ഗവ.മോഡൽ ഗേൾസ്
ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ ജോളി ജോസ് പറയുന്നു.
'പി.ടി.എ ഇടപെടണം'
പി.ടി.എകൾ ഇടപെട്ട് സർക്കാർ ഫണ്ട് ഉപയോഗിച്ച് സ്കൂളുകളിൽ കളിസ്ഥലമൊരുക്കേണ്ടത് അനിവാര്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മുൻ സ്പോർട്‌സ് ഓർഗനൈസർ എൽ.ഹരീഷ് ശങ്കർ പറഞ്ഞു. എല്ലാ സ്കൂളിനും ഗ്രൗണ്ട് പ്രായോഗികമല്ലായിരിക്കാം. അടുത്തുള്ള സ്കൂളുകളിലെ ഗ്രൗണ്ട് ഉപയോഗിക്കാവുന്ന തരത്തിൽ സൗകര്യമൊരുക്കണം.
''പെൺകുട്ടികളിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം, ആർത്തവ ക്രമക്കേടുകൾ, അമിതവണ്ണം എന്നിവ വർദ്ധിക്കുന്നുണ്ട്. സ്കൂളിൽ കളികളിലും കായികവ്യായാമങ്ങളിലും ഏർപ്പെട്ടിരുന്നതുകൊണ്ടാണ് പണ്ട് ഇത്തരം രോഗങ്ങളില്ലാതിരുന്നത്
-ഡോ.എസ്.അശ്വതി,
ഗൈനക്കോളജിസ്റ്ര്, യാന
വിമൻസ് ഹോസ്പിറ്റൽ, ആക്കുളം
''കുട്ടികളുടെ ആരോഗ്യം ഓർത്തെങ്കിലും സ്കൂളുകളിൽ കളിസ്ഥലങ്ങളൊരുക്കാൻ അധികൃതർ തയ്യാറാവണം
-ജയലക്ഷ്മി.ആർ,
രക്ഷിതാവ്, കൊല്ലം
''മിക്ക വീടുകളിലും ഒന്നോ രണ്ടോ കുട്ടികൾ മാത്രമായതിനാൽ സ്കൂളുകളിലാണ് കളികൾക്കും മാനസികോല്ലാസത്തിനും അവർക്ക് അവസരമുള്ളൂ. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഉറപ്പാക്കണം
-രജിൻ.ആർ,
രക്ഷിതാവ്, കല്ലമ്പലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |