കൊച്ചി: സംസ്ഥാന സിലബസിലെ പ്ളസ് വൺ പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കാനുള്ള സമയം ജൂലായ് 25 വൈകിട്ട് അഞ്ചു വരെ നീട്ടി ഹൈക്കോടതി ഉത്തരവായി. സി.ബി.എസ്.ഇ പത്താം ക്ളാസ് ഫലം വന്ന സാഹചര്യത്തിലാണിത്.
സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ജസ്റ്റിസ് രാജ വിജയരാഘവൻ തീർപ്പാക്കി.ജൂലായ് 18 നു ഹർജി പരിഗണിച്ചപ്പോൾ ജൂലായ് 21 വരെ നീട്ടാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. 21ന് ഹർജിയിൽ വാദം കേട്ട സിംഗിൾബെഞ്ച് ഫലപ്രഖ്യാപനം എന്നുണ്ടാവുമെന്ന് അറിയിക്കാൻ സി.ബി.എസ്.ഇ അഭിഭാഷകനോടു നിർദ്ദേശിച്ച് ഹർജി മാറ്റിയിരുന്നു. ഇന്നലെ ഹർജി വീണ്ടും വന്നപ്പോൾ ഉച്ചക്ക് രണ്ടിന് ഫലപ്രഖ്യാപനം നടത്തിയെന്ന് സി.ബി.എസ്.ഇ അഭിഭാഷകൻ വിശദീകരിച്ചു.
പ്ളസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച വൈകിട്ടു വരെ സയമം നൽകാമെന്നും മൂന്നു പ്രവൃത്തി ദിനങ്ങൾ ഇതിനായി മാറ്റിവയ്ക്കാനാവില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറൽ അശോക്. എം. ചെറിയാൻ വ്യക്തമാക്കി. ആഗസ്റ്റ് 17 നു ക്ളാസുകൾ തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഈ അദ്ധ്യയന വർഷം 200 പ്രവൃത്തി ദിനങ്ങൾ വേണ്ടിവരുമെന്നും സർക്കാർ വിശദീകരിച്ചിരുന്നു. പ്രവേശനം വൈകുന്നത് അക്കാഡമിക് കലണ്ടറിനെ ബാധിക്കുമെന്നു വിലയിരുത്തിയ സിംഗിൾ ബെഞ്ച്, തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ സമയം നൽകിയാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു.
ആശ്വാസമേകി ഒരേദിവസം
സി.ബി.എസ്.ഇ ഫലം
കൊച്ചി: രണ്ടു ടേമുകളായി നടത്തിയ പരീക്ഷ സൃഷ്ടിച്ച ആശങ്കകൾ ഒഴിവാക്കി വ്യത്യസ്തമായി 10, 12 സി.ബി.എസ്.ഇ പരീക്ഷാഫലം ഒരേദിവസം പ്രസിദ്ധീകരിച്ചത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ആശ്വാസമായി.
കേരളത്തിൽ 1,15,000 വിദ്യാർത്ഥികളാണ് 10, 12 ക്ളാസുകളിൽ പരീക്ഷ എഴുതിയത്. 10ൽ 99.68 ഉം 12ൽ 98.83 ഉം ശതമാനം വീതം വിജയം കരസ്ഥമാക്കി തിരുവനന്തപുരം മേഖല മുൻവർഷങ്ങളിലേതു പോലെ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നിലനിറുത്തി.
ആദ്യ ടേം പരീക്ഷ ഒബ്ജക്ടീവ് രീതിയിലും വർഷാവസാനം എഴുത്തു പരീക്ഷയുമാണ് നടത്തിയത്. ആദ്യപരീക്ഷയുടെ 30 ശതമാനവും അവസാന പരീക്ഷയുടെ 70 ശതമാനവും വെയിറ്റേജ് കണക്കാക്കിയാണ് അന്തിമഫലം തയ്യാറാക്കിയത്.
കൊവിഡ് കാലത്ത് നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പഠനനിലവാരം വർദ്ധിപ്പിക്കാൻ മാനേജ്മെന്റുകളും അദ്ധ്യാപകരും സ്വീകരിച്ച നടപടികളാണ് തിളക്കമാർന്ന വിജയത്തിന് കാരണമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അറിയിച്ചു. തുടർപഠനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു.ജി.സി ചെയർമാൻ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ എന്നിവർക്ക് നിവേദനം നൽകിയതായി ഡോ. ഇന്ദിര രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |