കൊച്ചി: പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ മേക്കപ്പ്മാൻ പീഡിപ്പിച്ച കേസിൽ വൈദ്യപരിശോധനയ്‌ക്കെത്തിയ ഇരയോട് മോശമായി പെരുമാറുകയും പ്രതിയെ മഹത്വവത്കരിച്ച് സംസാരിക്കുകയും ചെയ്തെന്ന പരാതിയിൽ എറണാകുളം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഈ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോൻസണിനെതിരെയും പോക്സോ കേസുണ്ട്.
പരാതി നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി. കേസെടുക്കാത്തതിന് ഇരയും ബന്ധുവും പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റ് എസ്.എച്ച്.ഒ ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. കേസ് വിശദമായി പരിശോധിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തിയ ശേഷമേ അറസ്റ്റിലേക്ക് കടക്കൂ.
കഴിഞ്ഞ മാസം 27നാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജിൽ ക്രൈംബ്രാഞ്ച് എത്തിച്ചത്. മൂന്ന് ഡോക്ടർമാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. 'നല്ല കുടുംബമാണ് മോൻസണിന്റേത്' എന്നൊക്കെയായിരുന്നു ഡോക്ടർമാരുടെ പരാമർശം. കോടതിയിൽ മൊഴി നൽകാൻ പോകണമെന്ന് ബന്ധു ഓർമ്മിപ്പിച്ചപ്പോൾ ഡോക്ടർമാർ മുറി അകത്തുനിന്ന് പൂട്ടി. ബലമായി വാതിൽ തള്ളിത്തുറന്ന് ഇരുവരും പുറത്തേക്കോടി. പിന്നീട് മജിസ്‌ട്രേട്ടിന്റെ നിർദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന നടത്തിയത്. തൊട്ടടുത്ത ദിവസമാണ് ഡോക്ടർമാർക്കെതിരെ പരാതി നൽകിയത്.
പൊലീസ് നിർബന്ധിച്ച് കൊണ്ടുപോയി
യുവതിയെ മുറിയിൽ പൂട്ടിയിട്ടെന്നും ഡോക്ടർമാർ മോശമായി പെരുമാറിയെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം യൂണിറ്റ്. 27ന് ഉച്ചയ്ക്ക് 1.30നാണ് യുവതിയെ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രൊഫസർ പരിശോധന ആരംഭിച്ചു. ലൈംഗികാതിക്രമ കേസായതിനാൽ വിവരങ്ങൾ ചോദിച്ചു മനസിലാക്കേണ്ടതും പോക്‌സോ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുമുണ്ട്. ഇത്തരം അന്വേഷണം ഇരയുടെ സ്വകാര്യത സംരക്ഷിച്ചു നടത്തണമെന്നാണ് നിയമം. പരിശോധന പൂർത്തിയാക്കാൻ അനുവദിക്കാതെ യുവതിയെ പൊലീസ് നിർബന്ധമായി കൊണ്ടുപോയെന്നും അസോസിയേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |