തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവൃത്തികൾക്കുള്ള സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിശ്ചിത ഇടവേളകളിൽ നിർബന്ധിത പരിശോധന നടത്തണമെന്നതുൾപ്പെടെ മാർഗനിർദ്ദേശം പുതുക്കി ഉത്തരവായി. പ്രവൃത്തികളുടെ ഈടുനിൽപ്പും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണിത്. ക്വാളിറ്റി കൺട്രോൾ മാന്വലിലെ നിർദ്ദേശങ്ങൾ ശരിയായവിധം നടപ്പാക്കുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശാനുസരണം ഭരണവിഭാഗം ചീഫ് എൻജിനിയറാണ് ഉത്തരവിറക്കിയത്.
ഫസ്റ്റ് ക്ളാസ് ക്വാളിറ്റിയില്ലാത്ത സാമഗ്രികൾക്ക് പണം നൽകരുതെന്നും ആവശ്യമായ ഗുണനിലവാര പരിശോധനാ സർട്ടിഫിക്കറ്റുകൾ അറ്റാച്ച് ചെയ്യാതെ അസി. എൻജിനിയർ ബിൽ തയ്യാറാക്കരുതെന്നും നിർദ്ദേശമുണ്ട്. രണ്ടു കോടിക്ക് മുകളിലുള്ള പ്രവൃത്തികളിൽ സൈറ്റിൽ കരാറുകാരനോ വകുപ്പോ സജ്ജമാക്കിയ ലാബിലോ അംഗീകൃത ലാബിലോ സാമഗ്രികൾ ഒന്നാംഘട്ട ടെസ്റ്റ് നടത്തണം. ക്വാളിറ്റി കൺട്രോൾ മാന്വൽ-2015ലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയുണ്ടാകും.
നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ 2013ലാണ് പൊതുമരാമത്ത് വകുപ്പിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം രൂപീകരിച്ചത്. എല്ലാ ജില്ലകളിലും ലാബോറട്ടറിയും ആവശ്യമായ ജീവനക്കാരുമുണ്ടെങ്കിലും ഗുണനിലവാര പരിശോധനയിൽ ന്യൂനതകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ തുടർന്നാണ് മാർഗനിർദ്ദേശം പുതുക്കിയത്. കരാറുകാരൻ സ്വന്തം നിലയിൽ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ സാമഗ്രികൾ വേണം നിർമ്മാണത്തിന് ഉപയോഗിക്കാൻ എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് നിലവിലെ മാന്വലിലുള്ളത്. ഇവ കർശനമാക്കാനും നിർദ്ദേശമുണ്ട്.
''
നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരത്തിലും ഈടുനിൽപ്പിലും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സർക്കാരും വകുപ്പും തയ്യാറല്ല. ഗുണനിലവാരമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും കരാറുകാരനുമെതിരെ കർശന നടപടിയെടുക്കും.
-സാംബശിവ റാവു,
ജോയിന്റ് സെക്രട്ടറി,
പൊതുമരാമത്ത് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |